സിബിഐ അന്വേഷണം വേണം, പ്രതികൾ ഉന്നത സ്വാധീനമുള്ളവർ’; ഹൈക്കോടതിയിൽ ഹർജി നൽകി അനീഷ്യയുടെ അമ്മ.

1 min read
SHARE

പരവൂർ: കൊല്ലം പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് അന്വേഷണം പ്രതികൾ  അട്ടിമറിച്ചുവെന്നും പ്രതികൾ ഉന്നത സ്വാധീനമുള്ളവരെന്നും അനീഷ്യയുടെ അമ്മ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പോലീസ് അന്വേഷണത്തിൽ നീതി കിട്ടില്ലെന്നും രണ്ട് പേർക്കെതിരെ അച്ചടക്ക നടപടി മാത്രമാണ് ഇതുവരെ സ്വീകരിച്ചതെന്നും കുടുംബം പറഞ്ഞു. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെക്കാൾ മുകളിലുള്ളവരാണ് പ്രതികൾ. ആത്മഹത്യയ്ക്ക് കാരണം പ്രതികളുടെ മാനസിക പീഡനമാണെന്നും ഇക്കാര്യം ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിയിലുണ്ട്. ജനുവരി 22ന് ആണ് കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ജീവനൊടുക്കുന്നത്. അനീഷ്യയിൽ നിന്നും നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള ഡയറിക്കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും മാനസിക പീഡനം കാരണം ജീവിതം അവസാനിപ്പിക്കുന്നുവെന്നായിരുന്നു ഡയറിയിൽ അനീഷ്യ കുറിച്ചിരുന്നത്. 

 

തൊഴിൽ സ്ഥലത്തുണ്ടായ പ്രശ്നങ്ങളെയും സമ്മർദ്ദങ്ങളും കുറിച്ചുള്ള അനീഷ്യയുടെ ശബ്ദരേഖകളും സുഹൃത്തുക്കള്‍ പുറത്തുവിട്ടിരുന്നു. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചു. ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയില്‍ പറയുന്നു. ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. അനീഷ്യ സുഹൃത്തുക്കൾക്ക് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് പുറത്തായത്.