വിവാഹമോചന കേസുകളില്‍ ജീവനാംശം വിധിക്കുന്നത് ശിക്ഷിക്കാനാകരുത്; എട്ട്‌ വ്യവസ്ഥകളുമായി സുപ്രീം കോടതി

1 min read
SHARE

ന്യൂഡല്‍ഹി: വിവാഹമോചന കേസുകളില്‍ ജീവനാംശം വിധിക്കുന്നതിൽ എട്ട് നിബന്ധനകള്‍ മുന്നോട്ടുവച്ച് സുപ്രീംകോടതി. വിവാഹ മോചനവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിബന്ധന. ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കിയ സംഭവം ചർച്ചയാകുന്നതിനിയിലാണ് സുപ്രീം കോടതി ബെഞ്ച് ജീവനാംശം വിധിക്കുന്നതിനുള്ള വ്യവസ്ഥകള്‍ മുന്നോട്ടുവച്ചത്.

 

ജീവനാംശം വിധിക്കുന്നതിനായി സുപ്രീംകോടതി മുന്നോട്ടുവച്ച വ്യവസ്ഥകള്‍

  1. ഭാര്യയുടെയും ഭര്‍ത്താവിന്റെയും സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാട് പരിഗണിക്കണം.
  2. ഭാര്യയ്ക്കും കുട്ടികള്‍ക്കും ഭാവിയില്‍ വരാവുന്ന അടിസ്ഥാന ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിഗണിക്കണം.
  3. രണ്ട് കക്ഷികളുടെയും വിദ്യാഭ്യാസ യോഗ്യതകളും ജോലിയും കണക്കിലെടുക്കണം.
  4. വരുമാനമാര്‍ഗങ്ങളും സ്വത്തുവകകളും വിലയിരുത്തണം.
  5. ഭര്‍തൃവീട്ടില്‍ കഴിയുന്നകാലത്തെ ഭാര്യയുടെ ജീവിതനിലവാരം കണക്കിലെടുക്കണം.
  6. കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഭാര്യയ്ക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നോ എന്നകാര്യം പരിഗണിക്കണം.
  7. നിയമ നടപടികള്‍ക്കായി ജോലിയില്ലാത്ത ഭാര്യയ്ക്ക് എത്രതുക ചെലവഴിക്കേണ്ടിവന്നു എന്നകാര്യം വ്യക്തമാക്കണം.
  8. ഭര്‍ത്താവിന്റെ സാമ്പത്തികനില എന്താണെന്നും വരുമാനമാര്‍ഗവും മറ്റ് ബാധ്യതകളും എന്തൊക്കെയാണെന്ന് വിലയിരുത്തണം.

ഉത്തര്‍പ്രദേശ് സ്വദേശിയായ അതുല്‍ സുഭാഷാണ് (34) കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചത്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്ന് അതുല്‍ ആരോപിച്ചിരുന്നു. വീഡിയോയ്ക്ക് പുറമേ 24 പേജുള്ള ആത്മഹത്യാ കുറിപ്പും അതുല്‍ എഴുതിയിരുന്നു. മാറത്തഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഞ്ജുനാഥ് ലോഔട്ട് മേഖലയിലാണ് സംഭവം നടന്നത്. തന്നെ ഉപദ്രവിച്ചവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ തന്റെ ചിതാഭസ്മം ഒഴുക്കരുതെന്നും അതുല്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയില്‍ തള്ളണമെന്നും അതുല്‍ ആവശ്യപ്പെട്ടിരുന്നു.