ബജറ്റ് അടിസ്ഥാന മേഖലയുടെ വളർച്ചയ്‌ക്കൊപ്പം നിക്ഷേപ സമാഹരണത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളത്: എംഎ യൂസഫലി

1 min read
SHARE

 

അടിസ്ഥാന സൗകര്യ മേഖലയുടെ വളർച്ചയ്‌ക്കൊപ്പം നിക്ഷേപ സമാഹരണത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതാണ് ധനമന്ത്രി നിയമ സഭയിൽ അവതരിപ്പിച്ച ബജറ്റെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും ഉന്നമനത്തിനുമായി ബജറ്റിൽ നൽകിയ ഊന്നൽ അഭിനന്ദനാർഹമാണ്. പ്രവാസികൾക്കായി ലോക കേരള കേന്ദ്രം സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. പുതിയ ഐടി പാർക്കുകളുടെ പ്രഖ്യാപനം ഈ രംഗത്ത് കൂടുതൽ തൊഴിൽ സൃഷ്ടിക്കും. അതോടൊപ്പം, വിനോദസഞ്ചാര മേഖലയ്ക് നൽകിയ പ്രത്യേക പദ്ധതികൾ കൂടുതൽ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുമെന്നും എംഎ യൂസഫലി പറഞ്ഞു.

അതേ സമയം, പ്രവാസികളെ കൂടി ചേർത്തുപിടിച്ച ജനകീയ ബജറ്റ് ആണ് ഇന്ന് അവതരിപ്പിക്കപ്പെട്ടതെന്ന് പ്രവാസികൾ പറഞ്ഞു. കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റിൽ പൂർണ്ണമായും പ്രവാസികളെ തഴഞ്ഞപ്പോൾ കേരളസർക്കാർ പ്രവാസികളെ ചേർത്തുപിടിക്കുകയാണ് ചെയ്തത് എന്നും പ്രവാസി സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.

 

അതേ സമയം, നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് സംസ്ഥാന ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലാണ് സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ്. കേരളീയരുടെ ജീവിതക്ഷേമത്തെ ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.