സ്കൂളില്‍ ഉച്ചയൂണിന് പകരം ‘ചിക്കന്‍മന്തി’; അധ്യാപകരും പിടിഎയും ഒരുമിച്ചപ്പോള്‍ കുട്ടികള്‍ക്കൊരു സര്‍പ്രൈസ്

SHARE

കാസര്‍കോട് പടന്നയില്‍ സ്‌ക്കൂളിലെ ഉച്ചഭക്ഷണ മെനുവിൽ ഇടം പിടിച്ച് ‘ചിക്കൻ മന്തി’. ഓണപരീക്ഷ കഴിഞ്ഞ് അവധിക്കായി ഒരുങ്ങുന്ന കുട്ടികൾക്കാണ് പടന്ന ഗവ യുപി സ്‌കൂൾ അധികൃതർ ഈ സ്‌പെഷ്യൽ സർപ്രൈസ് ഒരുക്കിയത്. പത്ത് ദിവസത്തെ ഓണാവധിക്കു മുൻപ് കുട്ടികൾക്ക് ഒരു സ്പെഷ്യൽ ഉച്ചഭക്ഷണം തയ്യാറാക്കിയാലോ എന്നായിരുന്നു സ്‌കൂൾ അധികൃതരുടെ ചിന്ത. ഇതാണ് സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ ‘ചിക്കൻ മന്തി’ സ്ഥാനമുറപ്പിക്കാനുള്ള കാരണം.ഇതോടെ സ്‌കൂളിലെ 270ഓളം വരുന്ന കുട്ടികൾക്ക് എസ്എംസിയും സ്‌കൂൾ പിടിഎയും ചേർന്ന് കൊതിയൂറും ചിക്കൻ മന്തി തയ്യാറാക്കി നൽകി. ഓണാവധിക്ക് മുൻപ് കോഴിക്കറി തയ്യാറാക്കി കൊടുക്കാം എന്ന് പ്രഥമാധ്യാപകൻ ലുക്മാൻ അഴീക്കോടൻ നിർദേശിച്ചപ്പോൾ എസ്എംസി ചെയർമാൻ പി.പി. അബ്ദുൾ നാസറാണ് ചിക്കൻ മന്തി തയ്യാറാക്കാമെന്നും ആവശ്യമായ സാധനങ്ങൾ എത്തിക്കാമെന്നും പറഞ്ഞു.

പിടിഎ വൈസ് പ്രസിഡൻറ് ഇ പി പ്രകാശൻ, പിടിഎ അംഗം രദീപ് കാനങ്കര എന്നിവര്‍ ഭക്ഷണം പാചകം ചെയ്തതോടെ മന്തി റെഡിയായി. കുട്ടികളുടെ ഇഷ്ടത്തിന് അനുസരിച്ച് ഇനിയും വിഭവങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് സ്‌കൂൾ. മാസത്തിൽ ഒരിക്കൽ സ്‌കൂളിൽ കോഴിക്കറി കൊടുക്കാറുണ്ട്. എന്നാൽ ഇത്തവണ പ്ലേറ്റിൽ മന്തി കണ്ടതും കുട്ടികൾ ഹാപ്പിയായി.