ബര്‍ഗറിലെ ചിക്കന്‍ കുറഞ്ഞതിനെ ചൊല്ലിയുള്ള സംഘര്‍ഷം; കത്തിവീശിയ ചിക്കിങ് ഔട്ട്‌ലെറ്റ് മാനേജറെ പിരിച്ചുവിട്ടു

കൊച്ചി: ബര്‍ഗറില്‍ ചിക്കന്റെ അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ചുണ്ടായ തര്‍ക്കത്തില്‍ ചിക്കിങ് ഔട്ട്‌ലെറ്റ് മാനേജറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. മുണ്ടംവേലി സ്വദേശി ജോഷ്വായെയാണ് പിരിച്ചുവിട്ടത്. കത്തിവീശിയതിലും തര്‍ക്കത്തിലും ജോഷ്വോ അടക്കം അഞ്ച് പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു.എറണാകുളം എംജി റോഡിൽ കെപിസിസി കവലയിലെ ചിക്കിങ് ഔട്ലെറ്റിൽ ഡിസംബർ 30നായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജറും തമ്മിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. മാനേജര്‍ കത്തിയുമായി കയ്യേറ്റം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികളും സഹോദരങ്ങളും പരാതി നല്‍കിയിരുന്നു.കൊച്ചിയില്‍ നടക്കുന്ന സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. മാനേജര്‍ പ്രശ്‌നമുണ്ടാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ സഹോദരന്മാരെ വിളിച്ച് വരുത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങളുടെ നേരെ മാനേജര്‍ കത്തിയുമായി പാഞ്ഞെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മാനേജറുടെ ഫോണ്‍ സഹോദരങ്ങള്‍ എടുക്കുന്നതും വിദഗ്ധമായി മാനേജറുടെ കയ്യിലെ കത്തി വീഴ്ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.തർക്കത്തിന് പിന്നാലെ സംഭവിച്ചതെന്ത് എന്ന വിശദീകരണവുമായി വിദ്യാര്‍ത്ഥിയുടെ സഹോദരന്‍ രംഗത്തുവന്നിരുന്നു. തങ്ങള്‍ പ്രശ്‌നമുണ്ടാക്കിയില്ല എന്നും കാര്യം ചോദിക്കുകയായിരുന്നു എന്നും എന്നാല്‍ കൂടെയുണ്ടായിരുന്നവരെ മാനേജര്‍ തെറിവിളിച്ചുവെന്നുമായിരുന്നു വിശദീകരണം. ‘അയാൾ കത്തിയെടുത്തു. പുറത്ത് ഇറങ്ങിയാല്‍ കുത്തിക്കൊല്ലുമെന്ന് പറഞ്ഞ്. പിള്ളേരുടെ നേരെ കത്തി വീശി. നേരെ എന്നെ കുത്താന്‍ വന്നു. അപ്പോഴാണ് സുഹൃത്ത് അയാളുടെ പിന്നില്‍ നിന്ന് മാനേജരെ പിടിച്ചതും ഞാന്‍ രക്ഷപ്പെട്ടതും’, സഹോദരന്‍ പറഞ്ഞിരുന്നു.

