ക്രിസ്റ്റ്യാനോയ്ക്ക് ആശ്വാസം: വിലക്ക് നീങ്ങി; ലോകകപ്പിൽ ആദ്യ മത്സരത്തിൽ തന്നെ താരം ബൂട്ട് കെട്ടും.

അയർലന്‍ഡിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആശ്വാസം. മൂന്ന് മത്സരങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കില്‍ ഫിഫ അച്ചടക്ക സമിതി ഇളവ് പ്രഖ്യാപിച്ചു. ഇതോടെ പോർച്ചുഗൽ ക്യാപ്റ്റന് ലോകകപ്പിന്റെ ആദ്യ ഗ്രൂപ്പ് മത്സരങ്ങൾ മുതൽക്ക് തന്നെ കളിച്ചു തുടങ്ങാം. ഒരു മത്സര വിലക്ക് റൊണാൾഡോ പൂർത്തിയാക്കിയിരുന്നു. പിന്നാലെയാണ് രണ്ട് മത്സരങ്ങളുടെ വിലക്ക് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.
നവംബർ പതിമൂന്നിന് നടന്ന മത്സരത്തിലാണ് കുഞ്ഞന്മാരായ അയർലന്‍റിനെ നേരിടവേ റോണോയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിൽ റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായ കളി കൂടിയായിരുന്നു അത്. ആ മത്സരത്തിൽ പോർച്ചുഗലിന് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു.
അയർലൻഡ് താരം ഡാര ഒഷേയയെ കൈമുട്ടുകൊണ്ട് ഇടിച്ചതിനായിരുന്നു റൊണാൾഡോയ്ക്ക് ചുവപ്പ് കാർഡ് ചെയ്ത് കിട്ടിയത്. 22 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ ആദ്യമായിട്ടാണ് അദ്ദേഹം റെഡ് കാർഡ് കണ്ട് പുറത്താകുന്നത്. തുടർന്ന് മത്സരത്തിൽ നിന്നും പുറത്തായ റോണോ വിലക്കിനെ തുടർന്ന് അർമേനിയയ്ക്കെതിരെ നടന്ന യോഗ്യത മത്സരത്തിലും പുറത്തിരുന്നു. എന്നാൽ ഈ കളിയിൽ 9-1 ന് പോർച്ചുഗൽ ജയിച്ചിരുന്നു.

