മുനമ്പം ജനതയുടെ അവകാശ സംരക്ഷണത്തിന് സർക്കാർ ഒപ്പമുണ്ട്: മന്ത്രി പി രാജീവ്
1 min read

മുനമ്പത്ത് കമീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും മുനമ്പം ജനതയുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി പി രാജീവ്. പരിഹാരം കാണണം എന്ന് വഴിയെ പോകുന്ന എല്ലാവർക്കും പറയാം. വഖഫ് സംരക്ഷണ സമിതി എന്ന പേരിൽ മുസ്ലിം ലീഗിന്‍റെ ആളുകൾ പോലും കേസ് കൊടുക്കുന്നുണ്ട്. കമ്മീഷന്‍റെ പ്രവർത്തനം തുടങ്ങി രണ്ടുമാസം പിന്നിടുമ്പോൾ ഹർജികൾ വരുന്നതെന്തു കൊണ്ടെന്ന് കോടതി പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രശ്നത്തിന്‍റെ ഗൗരവം മനസിലാക്കി കോടതി തന്നെ ഇടപെടുമെന്നാണ് പ്രതീക്ഷ. മുനമ്പത്തെ ജനങ്ങളെ നിയമപരമായി എങ്ങനെ സംരക്ഷിക്കാം, അവരെ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന സാഹചര്യങ്ങൾ എങ്ങനെ ഒഴിവാക്കാം, അവർക്ക് നിയമപരമായുള്ള അവകാശങ്ങൾ എങ്ങനെ ഉറപ്പുവരുത്താൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജുഡീഷ്യൽ കമീഷന്റെ പരിശോധനയുടെ അടിസ്ഥാനത്തിൽ നിർദേശങ്ങൾ സമർപ്പിക്കണമെന്നാണ് സർക്കാർ ഉദ്ദേശിച്ചിട്ടുള്ളത്. ഭരണഘടന അനുസരിച്ച് സംസ്ഥാന സർക്കാരിന് അതിനുള്ള അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോർജ് കുര്യന്‍റെ പ്രസ്താവനയിലും മന്ത്രി പ്രതികരണം നടത്തി. കേരളത്തെ അധിക്ഷേപിക്കുന്ന പ്രസ്താവനയാണ് ജോർജ് കുര്യൻ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹം സാമ്പത്തിക സർവ്വേ വായിച്ചു നോക്കിയാൽ മതിയായിരുന്നു. കേരളത്തെ പ്രകീർത്തിക്കുന്ന റിപ്പോർട്ട് ആണത്. ഫണ്ട് നൽകിയ സംസ്ഥാനങ്ങൾ നേട്ടങ്ങൾ കൈവരിക്കാത്തത് എന്തുകൊണ്ട് എന്നാണ് മന്ത്രി ചോദിക്കേണ്ടത്. ചൂരൽമല ദുരന്തത്തെ പോലും അദ്ദേഹം അധിക്ഷേപിക്കുന്നു എന്നും മന്ത്രി പി രാജീവ് പറഞ്ഞു
