‘ഇതൊക്കെ കാണാൻ എന്‍റെ ഇച്ചായനില്ലല്ലോ, വയനാട്ടില്‍ തുടരാനാണ് ആഗ്രഹം’: സർക്കാർ ജോലിയെ കുറിച്ച് ശ്രുതി

1 min read
SHARE

കൽപ്പറ്റ: സ‍ർക്കാർ ജോലി പ്രഖ്യാപിച്ചതില്‍ സന്തോഷമെന്ന് ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരും വാഹനാപകടത്തില്‍ പ്രതിശ്രുത വരനും നഷ്ടപ്പെട്ട ശ്രുതി. വയനാട്ടില്‍ തന്നെ ജോലി ചെയ്യാൻ കഴിയണമെന്നാണ് ആഗ്രഹം. ജോലി കിട്ടുമെന്നത് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോഴാണ് അറിഞ്ഞത്. ഒരു കാലിന് ശസ്ത്രക്രിയ ഇനി പൂര്‍ത്തിയാകാനുണ്ടെന്നും ശ്രുതി പറഞ്ഞു. വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് ഇരുമാതാപിതാക്കളെയും നഷ്ടപ്പെട്ട 6 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നൽകുന്നതിന്  ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.  വനിതാ ശിശുവികസന വകുപ്പാണ് ഇത് നൽകുക. മേപ്പാടി, ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയ മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുമെന്നും അറിയിച്ചു.  ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളിൽ  ഉൾപ്പെടുന്ന മറ്റ് കുടുംബങ്ങളെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും. പുനരധിവാസ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക വയനാട് ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് വിശദമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. അതേസമയം വയനാട് ദുരന്തത്തിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടങ്ങൾ വളരെ വലുതാണെന്നും ഇക്കാര്യത്തിൽ ഫലപ്രദമായ സഹായം കേന്ദ്ര സർക്കാരിൽ നിന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിച്ചതെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. വയനാട് ദുരന്ത ഘട്ടത്തിലും തുടർന്നും സംസ്ഥാനത്തിന് സഹായം നൽകാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ പ്രത്യേക സഹായം ഇതുവരെ ലഭ്യമായിട്ടില്ല. അർഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിൻറെ ശ്രദ്ധയിൽപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.