ഗർഭിണിക്ക് അങ്കണവാടി വഴി നൽകിയ പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻ കുഞ്ഞ്; ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശിൽ, പ്രതിഷേധം

അങ്കണവാടി വഴി ഗർഭിണിക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ നിന്ന് ചത്ത പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുർന ജില്ലയിൽ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാർഘട്ട് കാംതി ഗ്രാമത്തിലെ വത്സല ബായ് ധുർവെക്ക് ലഭിച്ച ലഡു അടങ്ങിയ ന്യൂട്രീഷ്യൻ പാക്കറ്റിൽ നിന്നാണ് ചത്ത പാമ്പിൻ കുഞ്ഞിനെ കിട്ടിയത്.
അങ്കണവാടിയിൽ നിന്നും ലഭിച്ച പാക്കറ്റ് വീട്ടിലെത്തി തുറന്നപ്പോഴാണ് ഉള്ളിൽ ചത്ത പാമ്പിൻ കുഞ്ഞിനെ കണ്ടത്. കുടുംബം ഉടൻ തന്നെ അങ്കണവാടി ജീവനക്കാരെയും പ്രാദേശിക ഭരണകൂടത്തെയും വിവരമറിയിച്ചു. ഗ്രാമത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധവും ആശങ്കയും ആണ് ഉണ്ടായത്. ഗർഭിണികൾക്കും കുട്ടികൾക്കും അങ്കണവാടി വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ആണ് ഇത് സംശയത്തിലാക്കിയിരിക്കുന്നത്. യുവതി ഈ ആഹാരം കഴിക്കാതിരുന്നതിനാൽ ആണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തെ തുടർന്ന് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തുകയും പാക്കറ്റ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആക്ടിങ് കളക്ടർ അഗ്രിം കുമാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ഭക്ഷ്യവസ്തുക്കളുടെ സാമ്പിൾ പിടിച്ചെടുത്ത് ഭോപ്പാലിലെ സ്റ്റേറ്റ് ഫുഡ് ടെസ്റ്റിങ് സെന്ററിലേക്ക് അയച്ചിട്ടുണ്ടെന്നും ലബോറട്ടറി റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

