June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 7, 2026

MG സർവകലാശാല സെനറ്റ്: ‘സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച ഗവർണറുടെ നടപടിക്കെതിരെയുള്ള UDFൻ്റെ മൗനാനുവാദം അപകടം’

SHARE

കോഴിക്കോട്: എംജി സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ്-ബിജെപി പശ്ചാത്തലമുള്ളവരെ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ പി എ മുഹമ്മദ് റിയാസ് എംഎല്‍എ. എംജി സര്‍വകലാശാല സെനറ്റില്‍ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സംഘപരിവാര്‍ അനുകൂലികളെ കുത്തിനിറച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ യുഡിഎഫ് സര്‍ക്കാരിന്റെ മൗനാനുവാദം അപകടകരമാണെന്ന് റിയാസ് പറഞ്ഞു. സര്‍വകലാശാലകള്‍ മതവര്‍ഗീയ പ്രസ്ഥാനങ്ങളുടെ പരീക്ഷണശാലകളല്ലെന്നും അതുകൊണ്ടുതന്നെ സര്‍വകലാശാലകളുടെ കാവിവല്‍ക്കരണത്തിനെതിരായ പോരാട്ടം കേരളത്തിന്റെ ഭാവിയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ’30 അംഗ സെനറ്റില്‍ ബിജെപി ദേശീയസമിതി അംഗം ഉള്‍പ്പെടെ 19 സംഘപരിവാറുകാരെയാണ് തിരുകിക്കയറ്റിയത്. നേരത്തെ എംജി സര്‍വകലാശാല വൈസ് ചാന്‍സലറായി കുസാറ്റിലെ ബിജെപി അനുകൂല അദ്ധ്യാപക സംഘടനാ നേതാവിനെ ഗവര്‍ണര്‍ നിയമിച്ചപ്പോഴും നിലപാട് പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. താല്‍ക്കാലിക വിസി നിയമനത്തിനുള്ള പാനല്‍ നല്‍കാന്‍ പോലും സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നത് ഗൗരവകരമായ വീഴ്ചയായിരുന്നു. നിയമസഭ പ്രസംഗത്തില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മറുപടി ലഭിച്ചിരുന്നില്ല’, റിയാസ് പറഞ്ഞു.

ഇത്തരം വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ പ്രതിരോധവും മതനിരപേക്ഷ നിലപാടും ഇന്ന് ഏറെ പ്രസക്തമാവുകയാണ്. മതനിരപേക്ഷ വോട്ടുകള്‍ വാങ്ങി അധികാരത്തിലെത്തി, സംഘപരിവാര്‍ അജണ്ടയ്ക്ക് മുന്നില്‍ കീഴടങ്ങുന്നത് ജനവിധിയോടുള്ള വെല്ലുവിളിയാണ്. യുഡിഎഫിന് വോട്ട് ചെയ്ത അനേകം മതനിരപേക്ഷ മനസ്സുകളും ഈ വിഷയത്തില്‍ തങ്ങള്‍ ഉയര്‍ത്തുന്ന നിലപാടിനൊപ്പമാണെന്ന് ഉറപ്പുണ്ട്. ഇത് കേരളത്തിന്റെ മതനിരപേക്ഷ മനസ്സും സംഘപരിവാര്‍ അജണ്ടയും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംജി സര്‍വകലാശാലയിലെ സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത മുഴുവന്‍ പേരും ആര്‍എസ്എസ്-ബിജെപി പശ്ചാത്തലമുള്ളവരാണ്. 30 അംഗ സെനറ്റില്‍ 19 പേരുടെ പട്ടികയാണ് ഗവര്‍ണര്‍ പുറത്തിറക്കിയത്. ഇതില്‍ എല്ലാവരും സംഘപരിവാര്‍ പശ്ചാത്തലമുള്ളവരാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പ്രമീള ദേവി, ബിജെപി അഭിഭാഷക സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശങ്കരരാമന്‍, എബിവിപി പ്രവര്‍ത്തക എസ് മേഘ തുടങ്ങിയവരെയാണ് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തത്. ബിജെപി അധ്യാപക സംഘടനാ നേതാക്കളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.