പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണി പോലെ പ്രധാനമന്ത്രി സംരക്ഷിക്കുന്നു’; കെ സുധാകരന്‍

1 min read
SHARE

പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സ്വർണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് അറിയാമെന്ന് പറയുന്ന മോദി എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണം. അഞ്ച് കേന്ദ്ര ഏജന്‍സികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇരമ്പിക്കയറിയത്. എന്നാൽ 2021 നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ എല്ലാ ഏജൻസികളും വന്നതിനേക്കാൾ വേഗത്തിൽ തിരിച്ചുപോയി. കൂടാതെ ബിജെപി വോട്ടുമറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, കുഴല്‍പ്പണം, വിദേശനാണ്യ വിനിമയചട്ട ലംഘനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരേ ഒരു ഘട്ടത്തില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ബലിയാടാക്കി ജയിലിലടയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കേരളത്തെ കൊള്ളയടിച്ചതെന്ന് കേസിലെ പ്രധാനപ്പെട്ട പ്രതി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അവരെ വേട്ടയാടുന്ന തിരക്കിലാണ് ഭരണകൂടമെന്നു സുധാകരന്‍ പറഞ്ഞു.

ഇല്ലാത്ത കേസുകളില്‍ പോലും കുടുക്കി പ്രതിപക്ഷ നേതാക്കളെ രാജ്യമാകെ മോദി ഭരണകൂടം വേട്ടയാടുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ പ്രധാന ജോലി തന്നെ ഇപ്പോള്‍ അതാണ്. എന്നാല്‍ കേരള മുഖ്യമന്ത്രിക്കെതിരേ വ്യക്തമായ തെളിവുകളും മൊഴികളും നിലനില്‌ക്കെയാണ് എല്ലാ കേസുകളും തേച്ചുമാച്ചത്. സ്വര്‍ണക്കടത്തു കേസ് നിര്‍ജീവമാക്കിയതിനോടൊപ്പം ലാവ്‌ലിന്‍ കേസ് 28 തവണ മാറ്റിവച്ചതും കൂട്ടിവായിക്കേണ്ടതാണ്. പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പ്രധാനമന്ത്രി സംരക്ഷിക്കുന്നത്. നവകേരളയാത്രയില്‍ മോദിക്കെതിരേ ഒരക്ഷരം പോലും മുഖ്യമന്ത്രി ഉരിയാടിയില്ല. ഇത്രയും ജനദ്രോഹകരമായ യാത്രയില്‍ ഒരു കീറത്തുണിപോലും ഉയര്‍ത്തി പ്രതിഷേധിക്കാന്‍ ബിജെപി തയാറായതുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിനീളെ ആക്രമിക്കപ്പെട്ടപ്പോള്‍ അതു കണ്ടു രസിച്ചവരാണ് ബിജെപിക്കാര്‍. ബിജെപി നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പുള്ള കൊടകര കുഴല്‍പ്പണക്കേസും ഒത്തുതീര്‍ന്നു.