കാട്ടാന ശല്യം; പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് കർഷക കോൺഗ്രസ്സ്
1 min read

പയ്യാവൂർ: ചന്ദനക്കാം പാറയുടെ മലയോര പ്രദേശങ്ങളിൽ അടിക്കടി ഉണ്ടാകുന്ന കാട്ടാന ശല്യത്തിനെതിരെ സർക്കാരും ഫോറെസ്റ്റ് വകുപ്പും ഫലപ്രദതമായ നടപടി സ്വീകരിക്കാത്ത പക്ഷം പരസ്യ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് കർഷക കൊണ്ഗ്രെസ്സ് സംസ്ഥാന പ്രസിഡന്റ് കെ സി വിജയൻ. മലയോര പ്രദേശങ്ങളിൽ കർഷകരുടെ വിളകൾ നശിപ്പിക്കുകയും ജീവന് പോലും ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്ന കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയാൻ പയ്യാവൂർ പഞ്ചായത്ത് നടപ്പിലാക്കിയ സോളാർ ഫെൻസിങ് പദ്ധതിയുടെ ആസൂത്രണ പിഴവാണ് ഈ പ്രദേശങ്ങളിൽ വീണ്ടും കാട്ടാന ശല്യത്തിനു കാരണമെന്ന് നേരത്തെയും പ്രദേശവാസികൾ ആക്ഷേപം ഉന്നയിച്ചിരുന്നു. ഉയർന്ന കൃഷി ചിലവുകളും ഉൽപ്പന്നങ്ങളുടെ വില തകർച്ചയിലും പൊറുതിമുട്ടിയ കർഷകർ വന്യമൃഗങ്ങളുടെ ശല്യവും നിമിത്തം കാർഷിക മേഖലയിൽ പിടിച്ച് നിൽക്കാൻ കഴിയാതെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയാണ്. വനം വകുപ്പും പയ്യാവൂർ ഗ്രാമപഞ്ചായത്തും കൃഷികൾക്കും കർഷകരുടെ ജീവനും സംരക്ഷണം ഒരുക്കാൻ തയ്യാറാകത്ത പക്ഷം കർഷകരുടെ നിലനിൽപ്പിനായി ബഹുജനങ്ങളോടൊപ്പം പരസ്യ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുകുമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡന്റ് ഇ കെ കുര്യനും അറിയിച്ചു. കാട്ടാന അക്രമം നടത്തിയ പ്രദേശങ്ങളിൽ കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കെ സി വിജയൻ, സംസ്ഥാന സെക്രട്ടറി എം ഒ ചന്ദ്രശേഖരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പയ്യാവൂർ മണ്ഡലം പ്രസിഡന്റ് ഇ കെ കുര്യൻ, പഞ്ചായത്തംഗം ജിത്തൂ തോമസ്, ഷാജി പാട്ടശ്ശേരിൽ അബ്രഹാം പന്തമാക്കൽ, സനൽ പാമ്പാറ തുടങ്ങിയവർ സന്ദർശിച്ചു.
