കൊല്ലൂര്‍വിള സഹകരണ ബാങ്ക് ക്രമക്കേട്; പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവും അറസ്റ്റില്‍
1 min read

കൊല്ലം: യുഡിഎഫ് നിയന്ത്രണത്തിലുള്ള കൊല്ലൂര്‍വിള സഹകരണ ബാങ്ക് ക്രമക്കേടില്‍ അറസ്റ്റ്. ബാങ്ക് പ്രസിഡന്റ് അന്‍സാര്‍ അസീസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം അന്‍വറുദ്ദീന്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി. തുടർന്നും അറസ്റ്റിലാതെ വന്നതോടെയാണ് പ്രതിഷേധം കടുത്തത്. 120 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് കൊല്ലൂര്‍വിള സഹകരണ ബാങ്കില്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് ക്രമക്കേടില്‍ അന്വേഷണം നടത്തുന്നത്.
സഹകരണ രജിസ്ട്രാറുടെ ഓഡിറ്റില്‍ 120 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ചട്ടവിരുദ്ധമായി അധികം പലിശ നല്‍കി. ഒരു പ്രമാണം ഉപയോഗിച്ച് പലര്‍ക്കും വായ്പ നല്‍കി. സഹകരണ വകുപ്പിന്റെ അനുവാദം ഇല്ലാതെ ചിലവുകള്‍ നടത്തിയെന്നതടക്കമുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയത്.സഹകരണ രജിസ്ട്രാറുടെ പരാതിയെ തുടര്‍ന്ന് ഇരവിപുരം പൊലീസ് നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കൊല്ലൂര്‍വിള സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേട് റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്.
