എന്റെ ആളുകൾക്കിപ്പോഴും പ്രവേശനമില്ല, ഞാൻ അയോധ്യയിൽ പോയിരുന്നെങ്കിൽ അവരത് സഹിക്കുമോ?’; മോദിക്കെതിരെ ഖാർഗെ

SHARE

ദില്ലി: രാജ്യത്തുടനീളം പട്ടികജാതി വിഭാഗക്കാർ ഇപ്പോഴും വിവേചനം നേരിടുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. താഴ്ന്ന ജാതിക്കാരായതിനാൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനേയും രാം നാഥ് കോവിന്ദിനെയും ബിജെപി സർക്കാർ അപമാനിച്ചുവെന്നും മല്ലികാർജുൻ ഖാർഗെ പറ‍ഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര സമർപ്പണത്തിനും പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിനും മുർമുവിനെ ക്ഷണിച്ചില്ലെന്നും പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ തറക്കല്ലിടാൻ കോവിന്ദിനെ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ വിമർശനം. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖാർഗെയുടെ പരാമർശങ്ങളുണ്ടായത്. 

 

രാഷ്ട്രീയ നിർബന്ധം മൂലമാണ് കോൺഗ്രസ് രാമക്ഷേത്ര പ്രതിഷ്ഠയിൽ നിന്ന് വിട്ടുനിന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ ഖാർഗെ എതിർത്തു. പല ക്ഷേത്രങ്ങളിലും ഇപ്പോഴും പട്ടികജാതിക്കാർക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു: “ഞാൻ അയോധ്യയിൽ പോയിരുന്നെങ്കിൽ അവരത് സഹിക്കുമോ?”എന്നായിരുന്നു ഖാർഗെയുടെ മറുപടി. മോദിയുടെ 400 സീറ്റ് നേടുമെന്ന പ്രചാരണത്തേയും ഖാർഗെ എതിർത്തു. ജനങ്ങൾ മാറ്റത്തിന് ആഗ്രഹിക്കുന്നുണ്ടെന്നും അതിനാൽ മൂന്നാം ടേം ബിജെപിക്ക് ലഭിക്കില്ലെന്നും ഖാർഗെ പറഞ്ഞു. വീണ്ടും അധികാരത്തിലെത്തിയാൽ ഭരണ ഘടന മാറ്റിയെഴുതുമെന്നാണ് അവർ പറയുന്നതെന്നും ഖാർഗെ മുന്നറിയിപ്പ് നൽകി.

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കോൺഗ്രസ് പങ്കെടുക്കേണ്ടതായിരുന്നുവെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന്, അത് വ്യക്തിപരമായ വിശ്വാസമാണെന്ന് ഖാർഗെ മറുപടി പറഞ്ഞു. ആർക്ക് വേണമെങ്കിലും ആ ദിവസമോ, അടുത്ത ദിവസമോ, മറ്റേതെങ്കിലും ദിവസമോ പോകാം. മോദി പൂജാരിയല്ല. രാമവിഗ്രഹം സ്ഥാപിക്കുന്നതിനും സ്ഥാപിക്കുന്നതിനും അദ്ദേഹം എന്തിന് നേതൃത്വം നൽകണം. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മോദി അത് ചെയ്തു. ക്ഷേത്രത്തിൻ്റെ മൂന്നിലൊന്ന് പണി പൂർത്തിയായിട്ടില്ല. ഇത് രാഷ്ട്രീയ ചടങ്ങാണോ മതപരമായ ചടങ്ങാണോ? നിങ്ങൾ എന്തിനാണ് മതത്തെ രാഷ്ട്രീയത്തിൽ കലർത്തുന്നത്?