മാനന്തവാടി ലഹരി വേട്ട. ചാവശേരി സ്വദേശിയെ വയനാട്ടിൽ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തു. ഇയാൾ ഇരിട്ടി ഭാഗത്തെ പ്രധാന കണ്ണി എന്ന് സംശയം
1 min read

കാവുംമന്ദം : പൂട്ടിക്കിടക്കുന്ന വീട്ടിൽ രാത്രി മോഷണം നടക്കുന്നതായുള്ള സംശയത്തെത്തുടർന്ന് പോലീസ് വീടുവളഞ്ഞ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം, മാറഞ്ചേരി, ചേലത്തൂർ വീട്ടിൽ സി. അക്ഷയ് (21), കണ്ണൂർ, ചാവശ്ശേരി, അർഷീന മൻസിൽ കെ.കെ. അഫ്‌സൽ (27), പത്തനംതിട്ട, മണ്ണടി, കൊച്ചുകുന്നത്തുവിള വീട്ടിൽ അക്ഷര (26) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 2.115 കിലോഗ്രാം കഞ്ചാവ് പിടികൂടി. കാവുംമന്ദം സൊസൈറ്റിപ്പടിയിലെ പൂട്ടിക്കിടക്കുന്ന വീട്ടിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിൽനിന്ന് ശബ്ദംകേട്ടതിനെത്തുടർന്ന് മോഷണമെന്ന് സംശയിച്ച് നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ചാണ് പടിഞ്ഞാറത്തറ പോലീസെത്തിയത്. വീട് വളഞ്ഞശേഷം പോലീസ് വാതിലിൽ മുട്ടിയപ്പോൾ അഫ്‌സൽ വാതിൽതുറന്നു. പോലീസിനെക്കണ്ട് അക്ഷയ്‍യും അക്ഷരയും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. പൊഴുതനയിലുള്ള ഒരാൾ ചില്ലറവിൽപ്പനയ്ക്കായി ഏൽപ്പിച്ചതാണെന്നും പാക്കുചെയ്യാൻവേണ്ടി വീട്ടിലെത്തിയതാണെന്നും പ്രതികൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു. പടിഞ്ഞാറത്തറ എസ്.ഐ സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
