കൊന്നിട്ടും പക തീരാതെ രക്തസാക്ഷി മോഹനനെ മുസ്ലീം ലീഗ് അധിക്ഷേപിക്കുന്നു’: കെ കെ രാഗേഷ്

കൊന്നിട്ടും പക തീരാതെ രക്തസാക്ഷി മോഹനനെ മുസ്ലീം ലീഗ് അധിക്ഷേപിക്കുകയാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കടന്നൽ കുത്തേറ്റതാണോ മോഹനൻ്റെ മരണകാരണമെന്ന് പരിശോധിക്കണമെന്ന ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന പിൻവലിക്കണമെന്നും കെ കെ രാഗേഷ് ആവശ്യപ്പെട്ടു.
രക്തസാക്ഷി വല്യേരി മോഹനനെ കുറിച്ച് മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണെന്ന് കെ കെ രാഗേഷ് പറഞ്ഞു. മുസ്ലീം ലീഗ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് 13 വർഷം മരണത്തോട് മല്ലിട്ടതിന് ശേഷമാണ് മോഹനൽ മരണത്തിന് കീഴടങ്ങിയത്. കടന്നൽക്കുത്തേറ്റിട്ടാണോ മോഹനൻ്റെ തലയോട്ടി പിളർന്നതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്നും കെ കെ രാഗേഷ് പറഞ്ഞു.
2012 ഫെബ്രുവരി മാസത്തിൽ അരിയിൽ മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു മുസ്ലീ ലീഗ്. ഈ കാര്യങ്ങൾ മറച്ചു വയ്ക്കാനാണ് ഇപ്പോൾ നടത്തുന്ന കള്ളപ്രചരണവും അധിക്ഷേപവും. രക്തസാക്ഷിയെ അധിക്ഷേപിച്ച് പ്രകോപനമുണ്ടാക്കാനുള്ള ലീഗ് പദ്ധതിയിൽ സി പി ഐ എം വീഴില്ലെന്നും കെ കെ രാഗേഷ് പറഞ്ഞു.


