September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 21, 2026

വോട്ടിന് പണം മാത്രമല്ല, സാരിയും; പാലക്കാട് പിരായിരിയിൽ വോട്ടർമാർക്ക് BJP പ്രവർത്തകർ സാരി നൽകുന്ന ദൃശ്യങ്ങൾ.

SHARE

പാലക്കാട് പിരായിരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് സാരി നല്‍കിയതായി ആരോപണം. കല്ലേക്കാട് മേഖലയില്‍ അടക്കം സാരി വിതരണം ചെയ്തതായാണ് ആരോപണം. ബിജെപി പ്രവര്‍ത്തകര്‍ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സാരി വിതരണം ചെയ്യുന്നതായി മുന്‍പ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം പാലക്കാട് കണ്ണാടി മേഖലയില്‍ വോട്ടിന് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി റിപ്പോര്‍ട്ട് തേടി. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. ഇന്ന് വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

സംഭവത്തില്‍ ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണം. റിപ്പോര്‍ട്ട് തേടിയതുകൊണ്ട് മാത്രം കാര്യമില്ല. നടപടി വേണം. പണം കൊടുത്ത് പാലക്കാടിനെ വാങ്ങാന്‍ കഴിയില്ല. പാലക്കാട്ടെ ജനങ്ങള്‍ ബിജെപിയെയും അവരുടെ പണവും തള്ളിക്കളയും. മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണ്. പാലക്കാട് ബിജെപി പരാജയം സമ്മതിച്ചു. പ്രധാനമന്ത്രി പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് പണം നല്‍കേണ്ടി വന്നും. സംഭവം ശോഭാ സുരേന്ദ്രനെ തുറന്നുകാട്ടിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലായിരുന്നു സംഭവം നടന്നത്. വോട്ടര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു രംഗത്തെത്തിയത്. പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിടുകയും ചെയ്തിരുന്നു. ഈ സമയം കാറില്‍ ശോഭാ സുരേന്ദ്രനും ഉണ്ടായിരുന്നു. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

 

സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകയോട് ഇത് ശരിയല്ലെന്നും പണം നല്‍കി വോട്ട് ചോദിക്കരുതെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അവര്‍ അത് ശരിവെച്ച് കാറില്‍ കയറി. ഈ സമയം ശോഭാ സുരേന്ദ്രന്‍ കാറില്‍ ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ശോഭ എതിര്‍ത്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കോണ്‍ഗ്രസ് പകര്‍ത്തിയ ദൃശ്യത്തില്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടതില്ലെന്ന് ശോഭ പറയുന്നത് കേള്‍ക്കാം. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ശോഭ പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോണ്‍ ശോഭ പിടിച്ചുവാങ്ങാനും ശ്രമിച്ചിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മുന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനും ഉണ്ടായിരുന്നു.