കുപ്രസിദ്ധ ഗുണ്ട കടുവ ഷഫീഖ് പിടിയിൽ
1 min read

കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് സാഹസികമായി പിടികൂടി. ആലുവ തായിക്കാട്ടുകര സ്വദേശി കടുവ ഷഫീഖ് എന്നറിയപ്പെടുന്ന ഷഫീഖിനെയാണ് ആലുവ പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ട് കാറില്‍ നിന്നിറങ്ങിയോടിയ പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്.
ചാലക്കുടി പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ പ്രതിയായ ഷഫഖ് ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. പത്ത് ദിവസത്തെ പരോൾ കിട്ടിയ പ്രതി പിന്നീട് ജയിലിൽ തിരിച്ചുകയറാതെ മുങ്ങി. രണ്ടു വർഷമായി ഒളിവിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി ചവറുപാടം ഭാഗത്ത് ഒരു കാറിൽ ഇയാൾ ഉണ്ടെന്നറിഞ്ഞ് ആലുവ എസ്.ഐ നന്ദകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് അങ്ങോട്ട് തിരിച്ചു.
പൊലീസ് വളഞ്ഞതോടെ ഇയാൾ കാർ അപകടകരമായ വിധത്തിൽ പിന്നോട്ടെടുത്തു. തുടർന്ന് ഇരുട്ടത്തേക്ക് ഇറങ്ങിയോടിയ പ്രതിയെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.2013 മുതൽ ആലുവ പൊലീസ് സ്റ്റേഷൻ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് കടുവ ഷഫീഖ് എന്നറിയപ്പെടുന്ന ഷഫീഖ്.
2020ൽ ചാലക്കുടിയിൽ 138 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഉൾപ്പെട്ട് ജയിലിലായി.10 വര്‍ഷത്തെ തടവാണ് ഇയാള്‍ക്ക് വിധിച്ചത്.ഇതിനിടെയായിരുന്നു പരോളിലിറങ്ങി മുങ്ങിയത്. ഡി വൈ എസ് പി ടി.ആർ രാജേഷ്,എസ്.ഐ കെ നന്ദകുമാർ , സീനിയർ സി.പി.ഒ മരായ മാഹിൻഷാ അബൂബക്കർ , മുഹമ്മദ് അമീർ , പി.എ നൗഫൽ, സി.ടി മേരിദാസ്,വി.എ അഫ്സൽ, തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. ഇയാളെ ചാലക്കുടി പൊലീസിന് കൈമാറി.
