പ്രായാധിക്യം,പഴയത് പോലെ ശസ്ത്രക്രിയ ചെയ്യാനാകുന്നില്ല: ഡോ.ജോർജിൻ്റെ ഫാം ഹൗസില്‍ നിന്ന് കുറിപ്പ് കണ്ടെടുത്തു

1 min read
SHARE

ജീവനൊടുക്കിയ പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ജോര്‍ജ് പി അബ്രഹാമിന്റെ ഫാംഹൗസിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. തനിക്ക് പ്രായാധിക്യമായെന്നും അതിനെ തുടർന്ന് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ നിരന്തരം അലട്ടുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. പഴയത് പോലെ ശസ്ത്രക്രിയ നടത്താൻ കഴിയുന്നില്ല, ഇതിൽ തനിക്ക് നല്ല നിരാശയുണ്ടെന്നും ജോര്‍ജ് പി അബ്രഹാമിന്റെ ആത്മഹത്യ കുറിപ്പിൽ വിശദീകരിക്കുന്നു. അടുത്തിടെ ഡോക്ടർ ജോർജ്ജിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു.

ഇന്നലെ രാത്രിയാണ് നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിൽ ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനാണ് ജോര്‍ജ് പി അബ്രഹാം. ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം അദ്ദേഹം ഫാം ഹൗസിലെത്തിയത്. തുടര്‍ന്ന് സഹോദരനെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അതിന് ശേഷമാണ് ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖന്‍ എന്ന നിലയിലാണ് ഡോക്ടര്‍ ജോര്‍ജ് പി അബ്രഹാം അറിയപ്പെടുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് ജോര്‍ജ് പി എബ്രഹാം. 25 വര്‍ഷത്തിനിടയില്‍ വ്യക്തിഗതമായി 2500ലധികം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയ വിദഗ്ധനാണ്. കേരളത്തിലെ ആദ്യത്തെ കഡാവര്‍ ട്രാന്‍സ്പ്രാന്റ്, പിസിഎന്‍എല്‍, ലാപ് ഡോണര്‍ നെഫ്രെക്ടമി 3ഡി ലാപ്രോസ്‌കോപ്പി എന്നിവയും ഡോക്ടർ ജോർജ് പി അബ്രഹാം നടത്തി.