പാലക്കാട് ചുമട്ടു തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

പാലക്കാട് ചുമട്ടു തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ജോലിക്കിടെ ചുമട്ടു തൊഴിലാളിക്ക് കൈയ്യിലും മുതുകിലും സൂര്യാഘാതമേറ്റത്. തേനാരി തോട്ടക്കര സതീഷ്(46) നാണ് ചൊവ്വാഴ്ച പകൽ 11.30 ന് ചുമട് ജോലിക്കിടെ സൂര്യാഘാതമേറ്റത്. തോട്ടക്കര ഭാഗത്ത് കൊയ്ത്ത് കഴിഞ്ഞ നെല്ല് കയറ്റുന്നതിനിടെയാണ് സംഭവം. സതീഷ് എലപ്പുള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
എന്താണ് സൂര്യാഘാതം ?
സൂര്യനിൽ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം (Sunburn). അൾട്രാവൈലറ്റ് വികിരണങ്ങളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാവാറ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. അമിതചൂടിത്തുടർന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസ്സായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും.
തലച്ചോർ, കരൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉയർന്ന താപനില സാരമായി ബാധിക്കും. അമിതചൂടിൽ ആവശ്യത്തിനു വെള്ളം കുടിക്കാതെ കഴിയുന്നതുമൂലം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടും സൂര്യാഘാതം സംഭവിക്കാം. അമിത ചൂടിൽ കഠിനജോലികൾ ചെയ്യുന്നവരിൽ കുറഞ്ഞസമയം കൊണ്ടും സൂര്യാഘാതമുണ്ടാകാം.

