മുന്നോട്ടു കുതിക്കാനുമുള്ള പ്രചോദനമാണ് പുന്നപ്ര-വയലാര്‍ സമരത്തിന്റെ ആവേശകരമായ ഓര്‍മ്മകള്‍’; മുഖ്യമന്ത്രി

1 min read
SHARE

തിരുവിതാംകൂറിലെ രാജവാഴ്ചയ്ക്കും ദിവാന്‍ സിപി രാമസ്വാമി അയ്യരുടെ അമേരിക്കന്‍ മോഡല്‍ ഭരണക്രമത്തിനുമെതിരെ നടത്തിയ ത്യാഗനിര്‍ഭരമായ പുന്നപ്ര -വയലാര്‍ സമരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കടന്നാക്രമങ്ങള്‍ക്കെതിരെ കരുത്തുറ്റ പ്രതിരോധ നിര സൃഷ്ടിക്കാനും മുന്നോട്ടു കുതിക്കാനുമുള്ള പ്രചോദനമാണ് പുന്നപ്ര-വയലാര്‍ സമരത്തിന്റെ ആവേശകരമായ ഓര്‍മ്മകളെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റ്

ദിവാന്‍ ഭരണത്തിനും ജന്മിത്തത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ മുന്‍കൈയില്‍ കര്‍ഷകരും തൊഴിലാളികളും നടത്തിയ ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തിന് 77 വയസ്സ് പൂര്‍ത്തിയാവുകയാണ്. തിരുവിതാംകൂറിലെ രാജവാഴ്ചയ്ക്കും ദിവാന്‍ സിപി രാമസ്വാമി അയ്യരുടെ അമേരിക്കന്‍ മോഡല്‍ ഭരണക്രമത്തിനുമെതിരെ നടത്തിയ ത്യാഗനിര്‍ഭരമായ സമരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്.

പുന്നപ്ര-വയലാര്‍ വാര്‍ഷിക വാരാചരണത്തിന്റെ സമാപനമാണിന്ന്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘടിത മുന്നേറ്റത്തെയും അതിന്റെ മുന്നണിപ്പോരാളിയായ കമ്മ്യൂണിസ്റ്റ് പാര്‍ടിയെയും തകര്‍ക്കാനുള്ള ഭരണവര്‍ഗ്ഗത്തിന്റെ കൊടിയനീക്കമായിരുന്നു പുന്നപ്ര-വയലാറിലെ അടിച്ചമര്‍ത്തല്‍. അത്തരം ആക്രമണങ്ങളെയും അടിച്ചമര്‍ത്തലുകളെയും പ്രതിരോധിക്കുകയും അതിജീവിക്കുകയും കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്ത പ്രസ്ഥാനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. അതിനെ ഇന്നും കടന്നാക്രമിച്ചു തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് വ്യത്യസ്ത തലങ്ങളില്‍ നിന്നുമുണ്ടാകുന്നത്. ഇത്തരം കടന്നാക്രമങ്ങള്‍ക്കെതിരെ കരുത്തുറ്റ പ്രതിരോധ നിര സൃഷ്ടിക്കാനും മുന്നോട്ടു കുതിക്കാനുമുള്ള പ്രചോദനമാണ് പുന്നപ്ര-വയലാര്‍ സമരത്തിന്റെ ആവേശകരമായ ഓര്‍മ്മകള്‍.