ഏത് മേഖലയിലാണെങ്കിലും ഇത്തരം ആരോപണം അഭിമാനക്ഷതം ഉണ്ടാക്കുന്നതാണെന്ന് രഞ്ജി പണിക്കര്‍

1 min read
SHARE

സിനിമയില്‍ മാത്രമല്ല, ഇപ്പോള്‍ ഉയരുന്ന തരത്തിലുള്ള ആരോപണങ്ങള്‍ എല്ലായിടങ്ങളിലും ഉണ്ടെന്നും മാറ്റങ്ങള്‍ വരണമെന്നും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ക്കായി സര്‍ക്കാര്‍ കാത്തുനില്‍ക്കുകയാകും. സര്‍ക്കാര്‍ നിയമോപദേശം തേടുന്നുണ്ടാവും. സമഗ്രമായ പഠനത്തിന് ശേഷം ശക്തമായ നടപടിയുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏത് മേഖലയിലാണെങ്കിലും ഇത്തരം ആരോപണം അഭിമാനക്ഷതം ഉണ്ടാക്കുന്നതാണ്. സിനിമ വലിയ ജനശ്രദ്ധ ആകര്‍ഷിക്കുന്ന മേഖല ആയതിനാല്‍ ഇത്തരം ആരോപണങ്ങള്‍ സ്വാഭാവികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ വെളിപ്പെടുത്തലില്‍ ഗൂഡാലോചന നടത്തിയെന്ന സംശയമില്ല. നീതി ഉറപ്പാക്കണമെന്ന നിലപാടാണ് എല്ലാവര്‍ക്കുമുള്ളത്. ഓരോ കാലഘട്ടങ്ങളിലുണ്ടാകുന്ന വെളിപ്പെടുത്തലില്‍ പരിശോധിക്കാനും നടപടിയെടുക്കാനും മറ്റ് സംവിധാനങ്ങള്‍ക്ക് ബാധ്യതയുണ്ട്. ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെയും സംവിധായകന്‍ രഞ്ജിത്തിനെയും സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താനോ വിലക്കാനോ കഴിയില്ലെന്നും അത് പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമല്ലെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.നിലവില്‍ രഞ്ജിത്തും സിദ്ദിഖും കുറ്റാരോപിതരാണ്. അവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടില്ല. അതുകൊണ്ടു അവരുടെ സര്‍ഗാത്മകതയെ തടയാന്‍ സാധിക്കില്ല. അവരെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിക്കില്ല, അദ്ദേഹം പറഞ്ഞു.