റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വർഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ അധിക്ഷേപവുമായി കെ പി ശശികല
1 min read

റാപ്പർ വേടനെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷധികാരി കെ പി ശശികല. ‘വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു.സാധാരണക്കാരന് പറയാനുള്ളത് കേൾക്കണം അല്ലാതെ കഞ്ചാവോളികൾ പറയുന്നതേ കേൾക്കൂവെന്ന ഭരണകൂടത്തിന്റെ രീതി മാറ്റണം.റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വർഗ വിഭാഗവുമായി പുലബന്ധമില്ലെന്നും’ കെ പി ശശികല പറഞ്ഞു. പാലക്കാട് നടന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലായിരുന്നു പരാമർശം.
റാപ്പ് സംഗീതമാണോ പട്ടികജാതിക്കാരുടെയും പട്ടികവർഗക്കാരുടെയും തനതായ കലാരൂപം? ഇന്ന് വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുന്നിലാണ് സമൂഹം അപമാനിക്കപ്പെടുന്നത്. ചാടികളിക്കട കുഞ്ഞിരാമ എന്ന് പറഞ്ഞിട്ട് ആ കുഞ്ഞിരാമന്മാരെ ചാടികളിപ്പിക്കുകയും ചുടുചോര മാന്തിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നും കെ.പി ശശികല പറഞ്ഞു. ഭരണകൂടത്തിന് മുന്നിൽ കെഞ്ചാനല്ല, ആജ്ഞാപിക്കാൻ വേണ്ടി തന്നെയാണ് ഹിന്ദു ഐക്യവേദി വന്നിരിക്കുന്നതെന്നും കെ പി ശശികല പരാമർശിച്ചു.ഭരണകൂടത്തിന്റെ ഒത്താശയോടുകൂടിയാണ് മദ്യവും മയക്കുമരുന്നും സമാജത്തിൽ പ്രചരിക്കുന്നത്. വിദ്യാലയങ്ങൾ തുറക്കണം എന്ന് പറഞ്ഞവർ അത് പൂട്ടിക്കൊണ്ടിരിക്കുകയാണ്. ലാഭകരമല്ലാത്ത സ്കൂളുകൾ എന്ന് പറഞ്ഞ് വിദ്യാലയങ്ങളുടെ കടക്കൽ കത്തിവെക്കുമ്പോൾ പെട്ടിക്കടപോലെയാണ് ബാറുകൾ തുറക്കുന്നതെന്നും കെ പി ശശികല പറഞ്ഞു.
