നടുവില്‍ പോളിടെക്നിക്ക് കോളേജില്‍ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനം.പോളിടെക്നിക്ക് കോളേജ് യഥാർത്ഥ്യമാകുന്നു.

1 min read
SHARE

തിരുവനന്തപുരം: നടുവില്‍ പോളിടെക്‌നിക് കോളേജ് ആരംഭിക്കുന്നതിന് 35 തസ്തികകള്‍ സൃഷ്ടിക്കാന്‍ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നല്കിയതായി അഡ്വ. സജീവ് ജോസഫ് എം.എല്‍.എ അറിയിച്ചു. ഇതോടെ അടുത്ത അധ്യയന വർഷം മുതൽ ക്ലാസുകൾ ആരംഭിക്കാന്‍ സാധിക്കും.2015 ലാണ് നടുവിൽ ഗവൺമെന്റ് പോളിടെക്നിക് കോളേജ് പ്രഖ്യാപിച്ചത്. ഏകദേശം 5 ഏക്കറോളം ഉള്ള സ്ഥലത്ത് ആറരക്കോടി രൂപ ഉപയോഗിച്ച് കെട്ടിടം പണിയുകയും ഏകദേശം 50 ലക്ഷം രൂപയുടെ ഫർണിച്ചർ ലഭ്യമാക്കിയെങ്കിലും എ.ഐ.സി.ടി.ഇ യുടെ അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം എ.ഐ.സി.ടി.ഇ യുടെ അംഗീകാരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഗവ. പോളിടെക്നിക്ക് കോളേജില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന‍് സബ്മിഷനിലൂടെയും ബഡ്ജറ്റ് പ്രസംഗത്തിലും എം.എല്‍.എ നിയമസഭയില്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

കണ്ണൂർ ജില്ലയിൽ തന്നെ ഈ അധ്യായന വർഷം ഏകദേശം 6276 പേര്‍ പോളിടെക്നിക് കോളേജ് അഡ്മിഷൻ വേണ്ടി അപേക്ഷിച്ചെങ്കിലും 1133 പേര്‍ക്ക് മാത്രമാണ് അഡ്മിഷൻ ലഭിച്ചത്. നടുവിൽ ഗവ. പോളിടെക്നിക്ക് യാഥാർത്ഥ്യമാകുന്നതോടെ കണ്ണൂർ ജില്ലയിൽ നിരവധി വിദ്യാർത്ഥികൾക്ക് പഠനത്തിന് അവസരം ലഭിക്കുമെന്നും, 2015 ൽ ഇതിനോടൊപ്പം പ്രഖ്യാപിച്ച മറ്റ് പോളിടെക്നിക്കുകളിൽ എ.ഐ.സി.ടി.ഇ അംഗീകാരം ലഭ്യമാക്കി തസ്തിക സൃഷ്ടിച്ച് ക്ലാസുകൾ ആരംഭിച്ചതായും മുഖ്യമന്ത്രിയേയും ധനകാര്യ മന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയേയും നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്റെയോക്കെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തസ്തിക സൃഷ്ടിക്കാന്‍ അംഗീകാരം നല്കിയതെന്ന് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. പ്രസ്തുത പോളിടെക്നിക്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ്, സിവില്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്ക്സ് & ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് തുടങ്ങിയ ഡിപ്ലോമ കോഴ്സുകള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടിള്ളുത്. തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച മുഖ്യമന്ത്രിയ്ക്കും ധനകാര്യ വകുപ്പ് മന്ത്രിയ്ക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്കും നന്ദി അറിയിക്കുന്നതായി എം.എല്‍.എ പറഞ്ഞു.