‘രണ്ടാം ഗാന്ധി വധം’; തൊഴിലുറപ്പ് പദ്ധതിയുടെ ഘടനയും പേരും മാറ്റുന്നത് പ്രതിഷേധാർഹം: എളമരം കരീം

തൊഴിലുറപ്പ് പദ്ധതി ഘടനയും പേരും മാറ്റുന്നത് പ്രതിഷേധാർഹമെന്നും രണ്ടാം ഗാന്ധി വധം എന്ന് പറയുന്നത് ശരിയാണെന്നും സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. 40 % വിഹിതം സംസ്ഥാനം വഹിക്കണമെന്ന് പറയുമ്പോൾ സംസ്ഥാനങ്ങൾക്ക് മുകളിൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. കേരളത്തിനും ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. കേന്ദ്ര നീക്കത്തിനെതിരെ
സിഐടിയു ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പൂർണമായ വിശകലനം നടത്തിക്കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ കമ്മിറ്റികളിൽ വിശകലനം നടത്താൻ പോകുന്നതെയുള്ളൂ എന്നും, അത് കഴിയാതെ ആര് പോയി, പോയില്ല എന്നൊന്നും പറയാൻ കഴിയില്ലെന്നും എളമരം കരീം വ്യക്തമാക്കി.
ആർ എസ് എസ് – ഹിന്ദു വർഗീയത ഉയർത്തുന്നത് പോലെ തന്നെ ജമാഅത്തെയും വർഗ്ഗീയതയാണ് മുന്നോട്ട് വെക്കുന്നത്. ഇസ്ലാമിക രാഷ്ട്രമെന്ന അവരുടെ ആശയം അങ്ങേയറ്റം അപകടകരമാണ്. അവർക്ക് കേരളത്തിലെ മുസ്ലിങ്ങളെ ഏകോപിക്കാൻ കഴിയില്ല. 1% താഴെ മാത്രം സ്വാധീനം ഉണ്ടാകും. അവർ ഇടതുപക്ഷത്തിനെതിരെ നടത്തുന്ന പ്രചാരവേല ചിലരിൽ തെറ്റിദ്ധാരണ ഉണ്ടാക്കാം. അത് താത്കാലികം മാത്രമാണമാണെന്നും എളമരം കരീം പറഞ്ഞു. അവരുടെ ഭീഷണി ഒന്നും വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

