August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

ആര്യക്കെതിരെ ശിവൻകുട്ടി, പിണറായിയുടെ ‘ചെറ്റ’ പരാമർശം തിരിച്ചടി’; CPIM കമ്മിറ്റികളിൽ വ്യാപക വിമർശനം

SHARE

കനത്ത തോല്‍വിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തിന് എതിരെ പാര്‍ട്ടി കമ്മിറ്റികളില്‍ രൂക്ഷ വിമർശനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയമെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന വിമര്‍ശനം. തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്നതില്‍ സംസ്ഥാന സെക്രട്ടറി പരാജയപ്പെട്ടെന്നും വിമര്‍ശനമുണ്ട്. ഭാര്യ മത്സരിച്ചതോടെ കണ്ണൂരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്നാണ് വിമർശനം. തിരുവനന്തപുരത്തെ ജില്ലാ നേതൃത്വത്തിനെതിരെയും വിമര്‍ശനമുയര്‍ന്നു. ജില്ലാ സെക്രട്ടറിയാകാന്‍ കഴിവുള്ള നേതാക്കള്‍ ഇല്ലെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. എം വി ഗോവിന്ദന്‍ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയത് എന്ന് തനിക്കറിയാമെന്നായിരുന്നു ഒരു പ്രതിനിധിയുടെ മറുപടി. തങ്ങള്‍ യോഗ്യരല്ല എന്ന് എം വി ഗോവിന്ദന്‍ എങ്ങനെ പറയുമെന്നും വിമര്‍ശനം ഉയര്‍ന്നു.യോഗത്തില്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി രംഗത്തെത്തി. മുന്‍ മേയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം അവമതിപ്പ് ഉണ്ടാക്കിയെന്നും തെരഞ്ഞെടുപ്പ് സമയത്ത് ആര്യാ രാജേന്ദ്രനെ കാറില്‍ കയറ്റിയപ്പോള്‍ സ്ത്രീകള്‍ അടക്കം എതിര്‍ത്തെന്നും ശിവന്‍കുട്ടി പറഞ്ഞു. കാറി തുപ്പുന്നത് പോലെ ആയിരുന്നു സ്ത്രീകളുടെ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1400 വോട്ട് ലീഡ് പ്രതീക്ഷിച്ച ബൂത്തില്‍ അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റിയിലും സംസ്ഥാന നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഉടുമ്പന്‍ചോലയില്‍ എം എം മണിയെ സ്ഥാനാര്‍ത്ഥിയാക്കാത്തത് സംസ്ഥാന നേതൃത്വം ഇടപെട്ടാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ മത്സരിപ്പിക്കാന്‍ എം എം മണിയെ മാറ്റിയത് തിരിച്ചടിയായെന്നും ജില്ലാ കമ്മിറ്റിയില്‍ ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ക്ക് രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കിയപ്പോഴും എംഎം മണിയെ തഴഞ്ഞു. ഇത് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് കാരണമായെന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

ഉടുമ്പന്‍ചോലയിലെ തോല്‍വിക്ക് എസ്‌ഐആറും കാരണമായെന്നാണ് ജില്ലാ കമ്മിറ്റി യോഗത്തിലെ വിലയിരുത്തല്‍. പീരുമേട്ടിലെ സിപിഐ തോല്‍വിയാണെന്നും സിപിഐഎം ഘടകം ഉണര്‍ന്നു പ്രവര്‍ത്തിച്ചെന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ ചൂണ്ടിക്കാട്ടി. സിപിഐയും എല്‍ഡിഎഫ് പോഷക ഘടകങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ കുറവുകളും കഴിവുകളും ജനങ്ങളിലുള്ള സ്വാധീനവും വിലയിരുത്തുവാന്‍ എല്‍ഡിഎഫിനായില്ല.ഇത് തോല്‍വിയുടെ ആക്കം കൂട്ടി. ദേവികുളത്തെ എ രാജയുടെ തോല്‍വി അപ്രതീക്ഷിതമാണെന്നും പാര്‍ട്ടി വോട്ട് ചോര്‍ച്ച ഉണ്ടായോ എന്ന് കീഴ്ഘടകങ്ങള്‍ പരിശോധിക്കണമെന്നുമാണ് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശം. ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിലും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. നേതാക്കളുടെ ധാര്‍ഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണെന്നാണ് വിമര്‍ശനം. സാധാരണക്കാരെ കണ്ടാല്‍ ചിരിക്കാന്‍ മറന്നവരായി സംസ്ഥാന നേതാക്കള്‍ മാറിയെന്നും പിണറായി വിജയന്റെ ചെറ്റ പരാമര്‍ശം ജനങ്ങളെ എതിരാക്കിയെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശിച്ചു.

വികസന നായകന്‍ എന്ന ജി സുധാകരന്റെ പ്രതിച്ഛായയെ മറികടക്കാനായില്ലെന്നും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും ചര്‍ച്ചയും പാര്‍ട്ടിയില്‍ കുറയുന്നുവെന്നും വിമര്‍ശനമുണ്ടായി. തീരുമാനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നതായും വിമര്‍ശനമുണ്ട്. ജില്ലാ കമ്മിറ്റിയില്‍ മുന്‍ എംഎല്‍എ യു പ്രതിഭയ്‌ക്കെതിരെയും അതിരൂക്ഷവിമര്‍ശനം ഉയര്‍ന്നു.

‘പ്രതിഭയ്ക്ക് പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയണം. പ്രചരണം സജീവമായില്ലെന്ന പരസ്യപ്രചരണം കടുത്ത അച്ചടക്ക ലംഘനമാണ്. ജില്ലാ കമ്മിറ്റി അംഗത്തിന്റെ പക്വത കാണിക്കണം. കായംകുളത്തെ പരാജയത്തില്‍ പ്രതിഭയ്ക്കും പങ്കുണ്ട്. കായംകുളത്ത് പാര്‍ട്ടിയും യു പ്രതിഭയും രണ്ടു തട്ടിലാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ സഖാക്കളെ തോറ്റ ശേഷം അപമാനിച്ചു. പണിയെടുത്തില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തില്‍? യു പ്രതിഭക്കെതിരായ വലിയ വികാരം കായംകുളത്തുണ്ടായിരുന്നു. പ്രതിഭയുടെ പല പരാമര്‍ശങ്ങളും ജനങ്ങളെ എതിരാക്കി. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടിയിരുന്നത്’, സിപിഐഎം ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.അതേസമയം സിപിഐഎമ്മില്‍ നേതൃമാറ്റത്തിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നാണ് ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എഴുപതുകളില്‍ 17 സീറ്റിലേക്ക് തകര്‍ന്നു പോയ സിപിഐഎം ശക്തമായി തിരിച്ചു വന്നിരുന്നു. തോല്‍വി സംബന്ധിച്ച പരിശോധന പൂര്‍ത്തിയായ ശേഷം നിലപാട് അറിയിക്കും. ജില്ലാ കമ്മറ്റികളിലെ ചര്‍ച്ചകള്‍ സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമല്ലെന്നും പിശക് പറ്റിയുണ്ടെങ്കില്‍ തിരുത്തുമെന്നും ജനങ്ങളുടെ അഭിപ്രായവും വിമര്‍ശനവും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.