ഭീകരവാദത്തെ കുഴിച്ചുമൂടും, അത് തുടച്ചുനീക്കുംവരെ പാകിസ്താനുമായി സംഭാഷണത്തിനില്ല: അമിത് ഷാ

ഭീകരവാദത്തെ കുഴിച്ചുമൂടുമെന്നും അത് തുടച്ചുനീക്കുംവരെ പാകിസ്താനുമായി സംഭാഷണത്തിനില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരവാദ വിഷയത്തില്‍ കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറൻസ്, പി.ഡി.പി കക്ഷികളെ രൂക്ഷമായി വിമർശിച്ച ഷാ, ഭീകരവാദികളെയും കല്ലെറിയുന്നവരെയും ജയില്‍ മോചിതരാക്കില്ലെന്നും പാകിസ്താനെ പാഠം പഠിപ്പിക്കാൻ ജമ്മു-കശ്മീരില്‍ ബി.ജെ.പി ഭരണം വരേണ്ടത് അനിവാര്യമാണെന്നും പറഞ്ഞു. ജമ്മുവിലെ നൗഷേരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിക്കപ്പുറത്തേക്ക് വെടിവെക്കാന്‍ ആര്‍ക്കും അധികാരമില്ല. അങ്ങനെ വെടിവെച്ചാല്‍ ഷെല്ലുകള്‍ ഉപയോഗിച്ച് മറുപടി നല്‍കും. സര്‍ക്കാര്‍ രൂപവത്കരണത്തിനുശേഷം ഭീകരവാദികളെയും കല്ലെറിയുന്നവരെയും ജയിലില്‍നിന്ന് മോചിപ്പിക്കുമെന്നാണ് നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം പറയുന്നതെന്നും അമിത് ഷാ പറഞ്ഞു. കശ്മീരില്‍ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ അമിത് ഷാ, പത്തോളം തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തു.

