അത്തരം ഡാറ്റ കേന്ദ്രം സൂക്ഷിക്കാറില്ല”; കുംഭമേളയിൽ തിരക്കിൽപെട്ട് മരിച്ചവരുടെ കണക്കുകൾ കൈവശമില്ലെന്ന് കേന്ദ്രം
1 min read

പ്രയാഗ്‌രാജിൽ അടുത്തിടെ സമാപിച്ച മഹാകുംഭമേളയുടെ തിക്കിലും തിരക്കിലും മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ കൈവശമില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. കുംഭമേളയിൽ മരിച്ചവരുടെ കണക്കുകൾ സൂക്ഷിച്ചിട്ടില്ല. കേന്ദ്രസർക്കാർ ഇത്തരം വിവരങ്ങൾ സൂക്ഷിക്കാറില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അറിയിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം പൊതുക്രമസമാധാനവും പൊലീസും സംസ്ഥാന വിഷയങ്ങളാണ്. ഒരു സംസ്ഥാനത്ത് സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള ദുരന്തത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച ഭക്തരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതും ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തുന്നത് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പരിധിയിൽ വരും. അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിവുണ്ട്. അത്തരം ഡാറ്റയൊന്നും കേന്ദ്രീകൃതമായി സൂക്ഷിക്കുകയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മഹാകുംഭമേളയുടെ ‘മൗനി അമാവാസി’യുടെ ആരംഭ സമയങ്ങളിൽ സംഗമത്തിൽ സ്‌നാനം ചെയ്യാൻ എത്തിയവരുടെ തിരക്കിനെ തുടർന്ന് ജനുവരി 29 ന് അഖാര മാർഗിൽ ഉണ്ടായ തിക്കിലും തിരക്കിലും 30 തീർത്ഥാടകർ മരിക്കുകയും 60 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാരിക്കേഡുകൾ തകർന്നു വീഴുകയും ചെയ്തു.
