തെലങ്കാനയിലെ ടണൽ അപകടം; രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംവിധാനങ്ങൾ
1 min read

തെലങ്കാനയിലെ നാഗർകുർണൂൽ ടണൽ അപകടത്തിൽപ്പെട്ട തൊഴിലാളികൾക്കായി ഇന്നും തിരച്ചിൽ തുടരും. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സംവിധാനങ്ങൾ എത്തിച്ചു. ദൗത്യ സംഘത്തിന് പ്രവേശിക്കാൻ കഴിയാത്ത ഭാഗം ട്രാക്ക് ചെയ്യാൻ എൻഡോസ്കോപിക് & റോബോടിക് ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്താനാണ് ശ്രമിക്കുന്നത്. NDRF ന്റെ ഡോഗ് സ്ക്വാർഡും ദൗത്യ മേഖലയിൽ ഉണ്ട്.രക്ഷാപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയായ തുരങ്കത്തിലെ ചെളിയും, ബോറിങ് മെഷീന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമവും തുടരുകയാണ്.
കഴിഞ്ഞ ശനിയാഴ്ച നിർമാണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ടണലിൽ പ്രവേശിച്ചപ്പോൾ ടണലിന്റെ മുകൾഭാഗം തകർന്ന് വീഴുകയായിരുന്നു. ടണലിന്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടമുണ്ടായത്. ഈ സമയത്ത് അമ്പതോളം തൊഴിലാളികൾ ടണലിൽ ഉണ്ടായിരുന്നതായാണ് വിവരം. 43 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ചില തൊഴിലാളികൾക്ക് പരുക്കേറ്റിരുന്നു. ഫെബ്രുവരി 18നാണ് ടണൽ തുറന്ന് പ്രവർത്തനം ആരംഭിച്ചത്.
