May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 16, 2026

വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ; KSRTC പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി

SHARE

വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കെഎസ്ആ‍ർടിസി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മെയ് 17 മുതൽ 18 വരെ തിരുവനന്തപുരത്തേക്ക് കൂടുതൽ ബസുകൾ ഓടിക്കാൻ നിർദ്ദേശം നൽകി. മെയ് 17-ന് തിരുവനന്തപുരത്തേക്കുള്ള മിക്ക ദീർഘദൂര ബസുകളിലെയും സീറ്റുകൾ ഇതിനോടകം ബുക്കിംഗ് പൂർത്തിയായിരുന്നു.

 

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മടക്കയാത്രയ്ക്കും സൗകര്യം ഒരുക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തിരികെ പോകുന്നവർക്കായി തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് പ്രത്യേക സർവീസുകൾ ഉണ്ടാകും. അധികമായി അനുവദിക്കുന്ന ബസുകളിൽ ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാക്കാൻ യൂണിറ്റ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകി. തിരക്ക് നിയന്ത്രിക്കാൻ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും മുൻകൂട്ടി നിയോഗിക്കും. ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ ഡിപ്പോകളിൽ ക്യാമ്പ് ചെയ്യും. ക്രമീകരണങ്ങൾ വിലയിരുത്താൻ ഡിപ്പോകളിലും പ്രധാന റൂട്ടുകളിലും വിജിലൻസ് വിഭാഗം ഇൻസ്പെക്ടർമാരുടെ നിരീക്ഷണം തുടരും.

വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക്‌ ക്ഷണം ഉണ്ട്. ചീഫ് സെക്രട്ടറി എ ജയതിലകാണ് ഔദ്യോഗികമായി ക്ഷണക്കത്ത് അയച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടക, തെലങ്കാന, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും സത്യപ്രതിജ്ഞക്ക് ക്ഷണിച്ചു. അമ്പതിനായിരം പേര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പൊതുഭരണ വകുപ്പ് പ്രതീക്ഷിക്കുന്നത്.

102 സീറ്റ് നേടി അധികാരത്തില്‍ എത്തിയ വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ നടക്കുന്നത്. കര്‍ണ്ണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവരേയും ക്ഷണിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍‌ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു എന്നിവരെയും വിളിച്ചിട്ടുണ്ട്.എഐസിസി നേത്യത്വം ക്ഷണിക്കുന്നതിനൊപ്പം ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ചീഫ് സെക്രട്ടറിയുടെ ക്ഷണം. അതിനിടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തല്‍ നിര്‍മ്മാണം തുടരുകയാണ്. 12000 പേര്‍ക്ക് പന്തലില്‍ ഇരിക്കാനുള്ള സൗകര്യവും ബാക്കിയുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ നിന്ന് സത്യപ്രതിജ്ഞ കാണാനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.