മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസിൻ്റെ പിടിയിലായി. മൂവാറ്റുപുഴ വെള്ളൂർക്കുന്നം സ്വദേശി മാഹിൻ സി. ജമാൽ (29), പായിപ്ര സ്വദേശി സിദ്ദിഖ് മുഹമ്മദ് (37) എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മുളവൂർ വില്ലേജിലെ പള്ളിപ്പടി ഭാഗത്ത് നിന്നുമാണ് പ്രതികൾ വലയിലായത്.
2.539 ഗ്രാം എംഡിഎംഎയും 3. 389 ഗ്രാം കഞ്ചാവും മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ച 1500 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതികളുടെ കയ്യിൽ നിന്നും ഡിജിറ്റൽ വെയിങ് മെഷീനും പാക്കിങ് സാമഗ്രികളും പിടികൂടിയിട്ടുണ്ട്. പത്തു വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മയക്കുമരുന്ന് ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചതായി എക്സൈസ് പറഞ്ഞു.ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് മൂവാറ്റുപുഴ, മുളവൂർ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന പ്രധാനികളാണ് പിടിയിലായത് എന്നാണ് എക്സൈസ് അധികൃതർ നൽകുന്ന വിവരം. രണ്ടാം പ്രതി സിദ്ദിഖ് മുഹമ്മദിന്റെ സുഹൃത്തായ ഗോവിന്ദ് എന്നയാളാണ് ബെംഗളൂരുവിൽ നിന്നും ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത്. മുൻപ് സമാനമായ കേസിൽ പ്രതിയായിട്ടുള്ള അജ്മൽ ഉദീൻ എന്നയാൾ ഈ സംഘത്തിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്. ഒന്നാം പ്രതി മാഹിൻ സി. ജമാൽ പള്ളിപ്പടി ഭാഗത്ത് റൂം വാടകയ്ക്കെടുത്താണ് വിൽപന നടത്തിയിരുന്നത്. ഇയാൾക്കെതിരെ മുൻപും എൻഡിപിഎസ് കേസുകൾ നിലവിലുണ്ട്.

