May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 15, 2026

ഫോറസ്റ്റ് കേസിൽ നിന്നും ഒഴിവാക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസറും, ഫോറസ്റ്റ് ഡെപ്യൂട്ടി റേയ്ഞ്ചറും വിജിലൻസ് പിടിയിൽ.

SHARE

എറണാകുളം കാക്കനാടുള്ള റെസ്റ്റോറന്റിൽ മാനേജറായി ജോലി ചെയ്ത് വരുന്ന കാസർഗോഡ് റാണിപുരം സ്വദേശിയായ പരാതിക്കാരനെയും റെസ്റ്റോറന്റിലെ മറ്റ് ജീവനക്കാരെയും ഫോറസ്റ്റ് കേസിൽ നിന്നും ഒഴിവാക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എറണാകുളം മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസറും ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയുമായ ശ്രീജിത്ത് സി.പി. യേയും, മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറും എറണാകുളം പിറവം സ്വദേശിയുമായ ജിമ്മി സ്കറിയയേയും വിജിലൻസ് ഇന്ന് (14.05.2026) കൈയ്യോടെ പിടികൂടി.
പരാതിക്കാരൻ മാനേജരായി ജോലി നോക്കുന്ന എറണാകുളം കാക്കനാടുള്ള റെസ്റ്റോറന്റിലെ രണ്ട് ജീവനക്കാരെ ഒരു ഉടുമ്പിനെ കൊന്നതിന് എറണാകുളം മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളാക്കി 16-04-2026 തീയ്യതിയിൽ അറസ്റ്റ് ചെയ്യുകയും, ഏഴ് ദിവസം റിമാന്റിൽ ജയിലിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ജീവനക്കാർ എല്ലാ ബുധനാഴ്ചയും മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. 06-05-2026 ൽ ഫോറസ്റ്റ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ പ്രതികളായ റസ്റ്റോറന്റ് ജീവനക്കാരോട് കൂടുതൽ ജീവനക്കാരെ പ്രതികളാക്കുമെന്നും,പ്രതികളാക്കാതിരിക്കണമെങ്കിൽ പണം കൊടുത്ത് സെറ്റിൽ ചെയ്യണമെന്നും പറയുകയും, ഒപ്പിട്ട് തിരികെ പോയ ജീവനക്കാരെ ഫോണിൽ വിളിച്ച് തിരികെ വരുത്തി പണം കൊടുത്ത് സെറ്റിൽ ചെയ്തില്ലെങ്കിൽ മൂന്ന് ഹോട്ടൽ ജീവനക്കാരെയും കൂടി അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് പിറ്റേ ദിവസം ഡെപ്യൂട്ടി റേയ്ഞ്ചർ ശ്രീജിത്തും, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സ്കറിയയും മറ്റ് ചില ഉദ്യോഗസ്ഥരുമായി റെസ്റ്റോറന്റിൽ എത്തുകയും, CCTV ദൃശ്യങ്ങൾ പരിശോധിച്ച ശേഷം എല്ലാവരേയും അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം പരാതിക്കാരനോടും മറ്റ് രണ്ട് ജീവനക്കാരോടും മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച് തിരികെ പോയി. നിർദ്ദേശപ്രകാരം ഫോറസ്റ്റ് സ്റ്റേഷനിൽ ഹാജരായ പരാതിക്കാരന്റെയും മറ്റ് ജീവനക്കാരുടെയും മൊഴികൾ രേഖപ്പെടുത്തിയ ശേഷം ഡെപ്യൂട്ടി റേയ്ഞ്ചർ ശ്രീജിത്തും, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സ്കറിയയും പരാതിക്കാരനെയും മറ്റും വിളിച്ച് ഫോറസ്റ്റ് സ്റ്റേഷന് പുറത്ത് കൊണ്ട് പോകുകയും, കേസിൽ പ്രതികളാക്കുന്നതിൽ നിന്നും ഒഴിവാക്കണമെങ്കിൽ നല്ല ചെലവുണ്ടെന്നും, ഡി.എഫ്.ഒ മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർക്കെല്ലാം വിഹിതം കൊടുക്കണമെന്നും, ഉദ്യോഗസ്ഥരുമായി ആലോചിച്ചതിന് ശേഷം തുക എത്രയെന്ന് പറയാമെന്നും, ഫോണിൽ വിളിക്കണമെന്നും പറഞ്ഞ് തിരികെ അയച്ചു. തുടർന്ന് ഇന്നലെ (13-05-2026) പരാതിക്കാരൻ ഡെപ്യൂട്ടി റേയ്ഞ്ചർ ശ്രീജിത്തിനെ ഫോണിൽ വിളിച്ച സമയം ഒരു ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് (14.05.2026) രാത്രി 09.45 മണിയ്ക്ക് കുറുപ്പുംപടി MGM സ്കൂളിന് സമീപത്ത് വച്ച് പരാതിക്കാരനിൽ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറും എറണാകുളം പിറവം സ്വദേശിയുമായ ജിമ്മി സ്കറിയയെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയും തുടർന്ന് സ്ക്വഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി റേയ്ഞ്ചറും ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയുമായ ശ്രീജിത്ത് സി.പി. യെ മുടിക്കൽ ഫോറസ്റ്റ് തടി ഡിപ്പോയ്ക്ക് സമീപം വച്ചും പിടികൂടി. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.