വിജയദശമി ദിനത്തിൽ മലയാളികൾക്കൊപ്പം മുംബൈയിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ഇതര ഭാഷക്കാരായ കുട്ടികളും
1 min readഅറിവിന്‍റെ ആദ്യാക്ഷരംകുറിക്കാൻ മുംബൈയിൽ മലയാളികളെ കൂടാതെ ഇതര ഭാഷക്കാരായ കുട്ടികളുടെയും തിരക്ക്. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് കുട്ടികൾ വിദ്യാരംഭം കുറിച്ചു. അറിവിൻ്റെ ആദ്യാക്ഷരം കുറയ്ക്കാനായി മുംബൈയിലെ മലയാളി ക്ഷേത്രങ്ങളിൽ മലയാളികളെ കൂടാതെ ഇതര ഭാഷക്കാരടങ്ങുന്ന കുട്ടികളുടെ തിരക്ക് കാണാനായി.
മറുനാട്ടിലെ മലയാളി കുരുന്നുകളും താമ്പാളത്തിൽ നിറച്ച അരിയിലും സ്വർണ്ണ മോതിരം കൊണ്ട് നാവിലും ഹരിശ്രീ കുറിച്ചാണ് അറിവിന്റെ ലോകത്തേക്ക് വിദ്യാരംഭം കുറിച്ചത്. മുംബൈ ഉപനഗരമായ ഡോംബിവ്‌ലി പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ രാവിലെ പൂജയെടുപ്പിനു ശേഷം നടന്ന വിദ്യാരംഭത്തിൽ നൂറോളം കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുരുന്നു നാവിൽ ഏറ്റുവാങ്ങി. തങ്കനാരായം നറുതേനിൽ മുക്കി ആചാര്യനായ പടുതോൾ വാസുദേവൻ നമ്പൂതിരിപ്പാട് കുട്ടികളുടെ നാവിൽ ഹരിശ്രീ കുറിച്ചു.
തുടർന്ന് നടന്ന സരസ്വതീ പൂജയിലും നിരവധി പേർ പങ്കെടുത്തു. സരസ്വതീ മണ്ഡപത്തിൽ വച്ചിരുന്ന, തളികയിൽ നിറച്ച അരിയിൽ അക്ഷരം കുറിച്ച് അറിവിന് തെളിമ പകരാൻ വേണ്ടിയും നിരവധി പേർ എത്തിയിരുന്നു. മലയാളികളും ഇതര ഭാഷക്കാരുമായി വലിയ തിരക്കാണ് കാണാനായത്. മുംബൈയിലെ വിവിധ ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിനായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.മിക്കവാറും ഹരിശ്രീ എന്ന് ഇംഗ്ലീഷിൽ എഴുതിയാണ് ആദ്യാക്ഷരം കുറിച്ചത്. മുംബൈയിൽ ജനിച്ചു വളർന്ന പുതിയ തലമുറയിൽ പെട്ട മലയാളികളായ മാതാപിതാക്കൾക്കും മലയാളം എഴുതാൻ അറിയാത്ത സാഹചര്യത്തിലാണിത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മറാത്തി, തമിഴ് എന്നിങ്ങനെ വിവിധ ഭാഷകളിൽ ആദ്യാക്ഷരം കുറിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. സരസ്വതീ പൂജയ്ക്കുശേഷം മുന്നിലെ താമ്പാളത്തിൽ നിറച്ച അരിയിലും സ്വർണ്ണ മോതിരം കൊണ്ട് നാവിലും എഴുതിയാണ് മുംബൈയിലും ചടങ്ങുകൾ നടന്നത്.