ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണം
1 min read

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വീടിന്റെ വാതിൽ തകർന്നു.
വീട്ടിൽ ഉണ്ടായിരുന്ന ദമ്പതിമാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഫാം പത്താം ബ്ലോക്കിലെ കുഞ്ഞമ്പു-ചെറിയ ദമ്പതിമാരുടെ വീടിന് നേരേയാണ് ആനയുടെ പരാക്രമം.
കഴിഞ്ഞ ദിവസം രാത്രിയോടെ വീടിന്റെ മുറ്റത്ത് ഉണ്ടായിരുന്ന കവുങ്ങ് കുത്തി വീഴ്ത്തി ശേഷം വീടിന്റെ മുൻഭാഗത്തെ വാതിൽ തുമ്പിക്കൈ കൊണ്ട് വലിച്ച് തകർക്കുക ആയിരുന്നു.
ഈ സമയം അകത്ത് ഉണ്ടായിരുന്ന ദമ്പതികൾ മുറിക്കുള്ളിൽ ശ്വാസം അടക്കിപ്പിടിച്ച് ഒളിച്ചിരുന്നു.
ആന വാതിൽ പൂർണമായും തകർത്ത് അകത്ത് പ്രവേശിക്കാത്തതിനാൽ ഇരുവരും രക്ഷപ്പെട്ടു. അല്പ നേരം മുറ്റത്ത് നിലയുറപ്പിച്ച ആന പിന്നീട് കാട്ടിലേക്ക് മറഞ്ഞു. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ച് കിട്ടിയതെന്ന് ചെറിയ പറഞ്ഞു.
ഫാം പുനരധാവിസ മേഖലയിൽ കാട്ടാനകൾ കൂട്ടമായി എത്തുകയാണ്. ഫാമിന്റെ കൃഷിയിടങ്ങളിൽ നിന്ന് തുരത്തിയ ആനകൾ ജനവാസ മേഖലയിലെ പൊന്തക്കാടുകളിൽ നിലയുറപ്പിച്ച ശേഷം രാത്രിയോടെ വീട്ടു പറമ്പുകളിലേക്കും മറ്റും എത്തും.
കൃഷിക്ക് പുറമെ വീടുകൾക്ക് നേരേയും അക്രമണം ഉണ്ടാകുന്നത് ആളുകളെ ഭീതിയിലാക്കുകയാണ്. ഒരുമാസത്തിന് ഇടയിൽ മേഖലയിൽ വീടിന് നേരേ ഉണ്ടായ രണ്ടാമത്തെ അക്രമണമാണ്.
