June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 21, 2026

ബലാത്സംഗ കൊലപാതകത്തിന്റെ അന്വേഷണത്തിൽ തൃണമൂലിൽ അഭിപ്രായഭിന്നത; എംപിയെ തിരുത്തി മുതിർന്ന നേതാവ്

SHARE

കൊൽക്കത്ത: യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസിൽ അഭിപ്രായഭിന്നത രൂക്ഷം. അന്വേഷണത്തെ എതിർത്തും അനുകൂലിച്ചും മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയത് പാർട്ടിക്ക് ക്ഷീണമായി. തൃണമൂലിന്റെ രാജ്യസഭാ എംപി കൂടിയായ സുഖേന്ദു ശേഖർ റേ അന്വേഷണത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തെത്തിയതാണ് വിഷയങ്ങളുടെ തുടക്കം. സംഭവം ഉണ്ടായ ആദ്യ ഘട്ടത്തിൽ പൊലീസ് അന്വേഷണം നിഷ്ക്രിയമായിരുന്നു എന്നർത്ഥം വരുന്ന പരമാർശം ശേഖർ റേ ട്വീറ്റ് ചെയ്തു. കമ്മീഷണറെ ചോദ്യം ചെയ്യുന്നതിലൂടെ സത്യം പുറത്തുവരുമെന്നും എന്തുകൊണ്ടാണ് ആദ്യ ദിവസങ്ങളിൽ അന്വേഷണത്തിന് വേഗമുണ്ടാകാത്തതെന്നും റേ ചോദിച്ചു. ഇതിന് മറുപടിയായി മുതിർന്ന തൃണമൂൽ നേതാവ് കുനാൽ ഘോഷ് രംഗത്തുവന്നതോടെയാണ് പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പുറത്തുവന്നത്. കേസിൽ ഇരയ്ക്ക് നീതി ലഭിക്കണമെന്ന് തന്നെയാണ് തന്റെയും ആഗ്രഹം. എന്നാൽ പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശരിയായ രീതിയിൽ തന്നെയാണ് കേസ് അന്വേഷിച്ചത്. പാർട്ടിയുടെ ഒരു മുതിർന്ന നേതാവ് തന്നെ ഇത്തരത്തിലൊരു അഭിപ്രായം പറയരുതായിരുന്നെന്നും തീർത്തും ദൗർഭാഗ്യകരമാണ് ഈ അഭിപ്രായമെന്നും ഘോഷ് കുറിച്ചു. അതേസമയം, പി ജി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകവെ പശ്ചിമ ബംഗാള്‍ പൊലീസിന് കര്‍ശന നിര്‍ദേശമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഓരോ രണ്ട് മണിക്കൂറിലും നിലവിലെ പ്രതിഷേധത്തെക്കുറിച്ചും ക്രമസമാധാനത്തെക്കുറിച്ചും റിപ്പോര്‍ട്ട് കൈമാറണമെന്നാണ് നിര്‍ദേശിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണി മുതലുള്ള റിപ്പോര്‍ട്ടുകള്‍ ഫാക്‌സ്, ഇ-മെയില്‍, വാട്‌സ്ആപ്പ് എന്നിവയിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്‍ട്രോള്‍ റൂമിന് കൈമാറമെന്നാണ് അറിയിച്ചത്. ഡോക്ടര്‍ കൊല്ലപ്പെട്ട ആര്‍ജെ കര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് ഏഴ് ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് പരിസരത്ത് പ്രതിഷേധം പാടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.