ഷിരൂർ ദൗത്യത്തിൽ വീണ്ടും നിരാശ; ഇനി തിരച്ചിലിന് ഇറങ്ങുന്നില്ല,ദൗത്യം മതിയാക്കി ഈശ്വർ മാൽപെ

SHARE

ഷിരൂർ ദൗത്യം മതിയാക്കി ഈശ്വർ മാൽപെ ഉഡുപ്പിയിലേക്ക് മടങ്ങുന്നു. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്നാണ് തീരുമാനം. ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അർജുന്റെ അമ്മയോടും കുടുംബത്തോടും മാൽപെ മാപ്പ് പറഞ്ഞു. ഇന്ന് രാവിലെ തിരച്ചിലിനായി എത്തിയിരുന്ന മാൽപെയെ കോൺടാക്ട് പോയിന്റ് 4 ൽ ഇറങ്ങാൻ ഡ്രെഡ്ജിങ് കമ്പനി അനുവദിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മാൽപെ തന്റെ നിരാശ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു.‘സ്വമേധയാ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജീവൻപോലും പണയംവെച്ചാണ് തിരച്ചിലിനായി ഇറങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ ഒരു സപ്പോർട്ടും ഇതുവരെ കിട്ടിയിട്ടില്ല. അർജുന്റെ വീട്ടിൽപോയ സമയത്ത് അവർക്കെല്ലാം വാക്ക് കൊടുത്തതാണ് ദൗത്യത്തിന്റെ അവസാന നിമിഷം വരെ തിരച്ചിലിന്റെ ഭാഗമായിരിക്കുമെന്ന്. ഇപ്പോൾ ആ വാക്ക് പാലിക്കാൻ തനിക്കായില്ല. അർജുന്റെ അമ്മയോടും കുടുംബത്തോടും മാപ്പ് പറയുകയാണ്. വീട് വിട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് 4 ദിവസമായെന്നും’ ഈശ്വർ മാൽപെ പറഞ്ഞു. ഷിരൂരിലെ മണ്ണിടിച്ചിൽ ഉണ്ടായ സമയം മുതൽ തന്നെ ദൗത്യത്തിന്റെ ഭാഗമായിരുന്നു മാൽപെ. ഗംഗാവലിപ്പുഴയിൽ ശക്തമായ അടിയൊഴുക്ക് ഉണ്ടായ സാഹചര്യത്തിൽപോലും ജീവൻവരെ പണയംവെച്ച് മാൽപെ പുഴയിലിറങ്ങി തിരച്ചിൽ നടത്തിയത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഗംഗാവലി പുഴയുടെ അടിയിൽ സ്കൂട്ടറും തടികഷ്ണങ്ങളും ഉണ്ടെന്ന് ഈശ്വർ മാൽപെ ഇന്ന് നടത്തിയ ദൗത്യത്തിൽ പറഞ്ഞിരുന്നു. CP3 യിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 10 തടിക്കഷ്ണങ്ങളാണ് സ്‌കൂട്ടർ ചായക്കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ആകാമെന്നും അർജുൻ്റെ ലോറി കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയും മാൽപെ പങ്കുവെച്ചിരുന്നു.