യൂറോപ്യന്‍ ചാമ്പ്യന്മാരാകാന്‍ പിഎസ്ജിയും ആര്‍സനലും; പിഎസ്ജിക്ക് മുന്‍തൂക്കം പ്രവചിച്ച് ആരാധകര്‍

SHARE

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ചാമ്പ്യന്‍മാരാകാനുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ഇംഗ്ലീഷ് ക്ലബ്ബ് ആയ ആര്‍സനലും ഫ്രഞ്ച് ക്ലബ്ബ് ആയ പാരീസ് സെയ്ന്റ് ജര്‍മ്മനും. ബുഡാപെസ്റ്റിലെ പുഷ്‌കാസ് അരീനയില്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച്ച രാത്രി 9.30നാണ് മത്സരം. ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ഗണ്ണേഴ്‌സിന് ഇത് പ്രഥമ യുവേഫ ചാമ്പ്യന്‍സ് ട്രോഫി കിരീടപ്പേരാട്ടമാണ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പരിശീലനത്തില്‍ എത്തുന്ന ആര്‍സനലിന്റെ കന്നിക്കിരീടമോഹത്തിന് എന്ത് വില കൊടുത്തും ഭംഗം വരുത്തുകയെന്നതായിരിക്കും പിഎസ്ജി കോച്ച് ലൂയി ഹെന്റിക്കെയുടെ ലക്ഷ്യം. നിലവില്‍ മികച്ച ഫോമില്‍ തുടരുന്ന പിഎസ്ജിയെ പിന്നിലാക്കാന്‍ ആര്‍സനല്‍ നന്നായി വിയര്‍ക്കേണ്ടി വരും.

പ്രീമിയര്‍ ലീഗ് കിരീടം 22 വര്‍ഷത്തിന് ശേഷം തിരികെ പിടിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ആര്‍സനല്‍ ഇന്നിറങ്ങുക. പ്രീമിയര്‍ ലീഗില്‍ സ്ഥിരതയോടെ കളിക്കുന്ന സ്‌ക്വാഡ് ആണ് ഗണ്ണേഴ്‌സ്. 2006ലാണ് ആര്‍സനല്‍ അവസാനമായി യുവേഫ ചാമ്പ്യന്‍സ്‌ലീഗ് ഫൈനല്‍ കളിച്ചത്. അന്ന് ബാഴ്‌സലോണയായിരുന്നു എതിരാളികള്‍. എന്നാല്‍ മത്സരം ബാഴ്‌സ വിജയിച്ചു. പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റനിരയിലും ഒരുപോലെ കരുത്തുള്ള ടീമാണ് ഇന്നത്തെ ആര്‍സനല്‍. തോല്‍വി അറിയാതെയാണ് ആര്‍സനല്‍ ഫൈനല്‍ വരെ എത്തിയിരിക്കുന്നത്.

അതേ സമയം കിരീടം നിലനിര്‍ത്താനുള്ള പോരാട്ടമായിരിക്കും പാരിസ് സെയ്ന്റ് ജര്‍മന്‍ നടത്തുക. ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ പിഎസ്ജി പക്ഷേ ഫോം നിലനിര്‍ത്താന്‍ പലപ്പോഴും കഴിഞ്ഞിട്ടില്ല. ലീഗ് ഘട്ടത്തില്‍ എട്ടുകളിയില്‍ നാല് കളി മാത്രമാണ് വിജയിച്ചത്. രണ്ടില്‍ സമനില പിടിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ തോല്‍വിയറിഞ്ഞു. നോക്കൗട്ട് ഘട്ടത്തില്‍ മൊണോക്കയെ തോല്‍പ്പിച്ച പിഎസ്ജി പ്രീക്വാര്‍ട്ടറില്‍ ചെല്‍സിയെയും ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെയും സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെയും തോല്‍പ്പിച്ചു.