ഡീൻ കുര്യാക്കോസിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് പ്രവർത്തകനെതിരെ നടപടിയെടുത്ത് ഇടുക്കി ഡിസിസി

ഇടുക്കി ജില്ലയിലെ കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. ഡീൻ കുര്യാക്കോസ് എംപിയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ഡിസിസി അംഗത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. അനൂപ് കോച്ചേരിക്കെതിരെ ആണ് നടപടി സ്വീകരിച്ചത്. അനൂപ് കോച്ചേരിയെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഇടുക്കി ഡിസിസി അറിയിച്ചു.
ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവും ഡീൻ കുര്യാക്കോസ് എംപിയും തമ്മിലുള്ള തർക്കമാണ് നിലവിലെ നടപടികൾക്ക് ആധാരമായത്. ഡീൻ കുര്യാക്കോസിനെതിരെ ‘മൂക്കാതെ പഴുത്ത നേതാവ്’ എന്നടക്കം രൂക്ഷമായ ഭാഷയിൽ സി.പി. മാത്യു പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്റിനെ വിമർശിച്ചുകൊണ്ടും ഡീൻ കുര്യാക്കോസിനെ പിന്തുണച്ചുകൊണ്ടും അനൂപ് കോച്ചേരി ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
പാർട്ടിക്കെതിരെ നിരന്തരമായി അച്ചടക്ക ലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നിർദ്ദേശപ്രകാരം അനൂപിനെ പുറത്താക്കിയിരിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ലെറ്റർ പാഡിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
നേരത്തെ ഈ തർക്കത്തിൽ കെപിസിസി ഇടപെടുകയും പ്രശ്നങ്ങൾ ഒരു പരിധിവരെ ശാന്തമാകുകയും ചെയ്തിരുന്നതാണ്. എന്നാൽ ഡീൻ കുര്യാക്കോസ് അനുകൂലികൾക്കെതിരെ ഇപ്പോൾ ഉണ്ടായിരിക്കുന്ന നടപടി, ഇടുക്കി കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

