June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 17, 2026

എംഎം ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതിലെ തർക്കം, മധ്യസ്ഥനെ നിയോഗിക്കാൻ ഹൈക്കോടതി നിർദ്ദേശം

SHARE

അന്തരിച്ച സി പി എം നേതാവ് എം എം ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതുമായ ബന്ധപ്പെട്ട തർക്കത്തിൽ മധ്യസ്ഥനെ നിയോഗിക്കാൻ ഹൈക്കോടതി നിർദേശം. കുടുംബാംഗങ്ങൾ തമ്മിലുളള തർക്കം പരിഹരിക്കുന്നതിന്‍റെ ഭാഗമായിട്ടാണിത് മധ്യസ്ഥനെ നിയോഗിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും മരിച്ചയാളോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വാദത്തിനിടെ പറഞ്ഞു.

എം എം ലോറൻസിന്‍റെ മക്കളായ ആശാ ലോറൻസും സുജാതയും സമർപ്പിച്ച ഹ‍ർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. മധ്യസ്ഥതയ്ക്ക് ആരുവേണമെന്ന് അന്ന് തീരുമാനിച്ച് അറിയിക്കണമെന്നും ഹർജിക്കാരോട്  നിർദേശിച്ചിട്ടുണ്ട്. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ട് നല്‍കിയ സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് മധ്യസ്ഥനെ നിയോഗിക്കാൻ നിർദ്ദേശിച്ചത്. ഇരുപക്ഷവും നിലപാട് അറിയിച്ച ശേഷമാകും കോടതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

നേരത്തെ രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ മകന്‍ എം എല്‍ സജീവനോട്, ലോറന്‍സ് പറഞ്ഞതായുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി മൃതദേഹം പളളിയിൽ സംസ്‌കരിക്കാനായി വിട്ടു നല്‍കണമെന്നാണ് പെൺമക്കളുടെ അപ്പീലിലെ ആവശ്യം. മൃതദേഹം നിലവില്‍ എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറിയിരിക്കുകയാണ്.

നേരത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ തെളിവെടുപ്പിലടക്കം രണ്ട് സാക്ഷികളെയും ഹാജരാക്കിയിരുന്നു. ഈ സാക്ഷിമൊഴികൾ അവിശ്വസിക്കേണ്ടതില്ലെന്ന് കണ്ടെത്തിയാണ് ആശ ലോറൻസിന്‍റെ ഹര്‍ജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. സെപ്റ്റംബർ 21 നായിരുന്നു എം എം ലോറൻസിന്റെ അന്ത്യം. 2015 ല്‍ സി പി എം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എം എം ലോറന്‍സ്, ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം സംഭവിച്ചത്.