എൻ എം വിജയന്റെ മരണം: പ്രതികളായ കോൺ​ഗ്രസ് നേതാക്കളെ പൊലീസ്‌ ചോദ്യം ചെയ്യുന്നു

SHARE

വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യാപ്രേരണ കേസിലെ പ്രതികളായ കോൺഗ്രസ്‌ നേതാക്കളെ പൊലീസ്‌ ചോദ്യം ചെയ്യുന്നു. ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ,കെ കെ ഗോപിനാഥൻ എന്നിവരെയാണ്‌ അന്വേഷണ സംഘം രാവിലെ 10 മുതൽ ചോദ്യം ചെയ്യുന്നത്‌. ഒന്നാം പ്രതി ഐ സി ബാലകൃഷണനെ വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം ചോദ്യം ചെയ്യും.

കൽപ്പറ്റ പ്രിൻസിപ്പൽ ആൻഡ്‌ സെഷൻസ്‌ കോടതി നിർദ്ദേശപ്രകാരമാണ്‌ ഇന്ന് മുതൽ പ്രതികൾ സമയബന്ധിത കസ്റ്റഡിക്ക്‌ ഹാജരായത്‌. ബത്തേരി ഡിവൈഎസ്‌പി ഓഫീസിലാണ്‌ ചോദ്യം ചെയ്യൽ. തുടർച്ചയായ മൂന്ന് ദിവസം രാവിലെ മുതൽ വൈകീട്ട്‌ 5 വരെയാണ്‌ കസ്റ്റഡി.

 

നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഐസി ബാലകൃഷ്ണൻ എംഎൽഎയെ വ്യാഴം മുതൽ ശനിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യും. എൻ എം വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ മരണത്തിന്‌ ഉത്തരവാദികളായവരെന്ന് പരാമർശ്ശിക്കപ്പെട്ട നേതാക്കളെ വിശദമായി ചോദ്യം ചെയ്യുകയാണ്‌ പോലീസ്‌.

അനുബന്ധ സംഭവങ്ങളിലും പണമിടപാടുകളിലും വിവരങ്ങൾ പോലീസ്‌ പ്രതികളിൽ നിന്ന് ചോദിച്ചറിയും. രാവിലെ 10 മണിക്ക്‌ തന്നെ എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും ബത്തേരി ഡി വൈ എസ്‌ പി അബ്ദുൾ ഷെരീഫിന്‌ മുൻപാകെ ഹാജരായിരുന്നു.

 

ചോദ്യം ചെയ്യലിനിടെ പ്രതികളുടെ അറസ്റ്റ്‌ പോലീസിന്‌ രേഖപ്പെടുത്താം. ശനിയാഴ്‌ച അനുവദിച്ച മുൻകൂർ ജാമ്യത്തിന്റെ ഉപാധിയിലാണ്‌ കോടതി കസ്റ്റഡി നിർദേശിച്ചത്‌. പ്രതികൾക്കെതിരെയുള്ള അന്വേഷണം ഊർജിതമാക്കണമെന്ന‌ പ്രോസിക്യൂഷൻ ആവശ്യത്തിന്‌ കോടതി അംഗീകാരം നൽകുകയായിരുന്നു.

മുൻകൂർ ജാമ്യത്തിലെ ഉപാധി പ്രകാരം ഡിഡിസി ഓഫീസ്‌ അടക്കമുള്ള കോൺഗ്രസ്‌ ഓഫീസുകളിലേക്ക്‌ പ്രതികളുമായി തെളിവ്‌ ശേഖരണവും നടന്നേക്കും. ബത്തേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഒരു ക്രൈം ബ്രാഞ്ച്‌ ഡിവൈഎസ്‌പി ഉൾപ്പെടെ 9 പേരുടെ അന്വേഷണ സംഘമാണ്‌ ഇനി കേസിൽ അന്വേഷണം നടത്തുക. ജില്ലാ പൊലീസ്‌ മേധാവി മേൽനോട്ടം വഹിക്കും.