പടയപ്പയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് കുടുംബം രക്ഷപ്പെട്ടു
1 min read

മറയൂർ : പടയപ്പയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് കുടുംബം രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കാർ ഭാഗികമായി പടയപ്പ തകർത്തു. മറയൂർ കൂടവയൽ തെക്കേൽ വീട്ടിൽ അനീഷിന്‍റെ കാറാണ് ബുധനാഴ്ച രാത്രി പടയപ്പ മൂന്നാർ മറയൂർ അന്തസംസ്ഥാന പാതയിൽ കന്നിമല ഫാക്ടറിക്ക് സമീപം വച്ച് ആക്രമിച്ചത്. കോട്ടയത്ത് ആശുപത്രിയിൽ പോയി തിരികെ മറയൂരിലേക്ക് വരികയായിരുന്നു.
അനീഷിനോടൊപ്പം ഭാര്യാ മാതാവ് ചിന്നമ്മ, മകൾ അനീഷ്യ, സുഹൃത്ത് റോബിൻസൺ എന്നിവർ ഉണ്ടായിരുന്നു. കനത്ത മഞ്ഞിൽ റോഡിൽ നിന്ന പടയപ്പയെ അടുത്തെത്തിയപ്പോഴാണ് കണ്ടത്. കാർ പിന്നിലേക്ക് എടുത്തപ്പോൾ പാതയോരത്ത് ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു.
കാറിന്റെ മുൻവശത്തും വശങ്ങളിലും പടയപ്പ തുമ്പികൈ കൊണ്ടും കൊമ്പുകൾ കൊണ്ടും അക്രമിച്ചു. കാറിന് സമീപം അല്പനേരം നിന്നശേഷം പടയപ്പ മൂന്നാർ ഭാഗത്തിലേക്ക് പോയി.
