പള്ളി കാവൽക്കാരനിൽ നിന്നും മൈക്രോസോഫ്റ്റിലേക്ക്; 39ാം വയസിൽ 30 കോടി സമ്പാദ്യവുമായി വിരമിച്ച് ടെക്കി
1 min read

കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടും കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല എന്ന പരാതി പറയുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അക്കൗണ്ടിൽ സാലറി ക്രെഡിറ്റ് ആകുന്നതും പണം കഴിയുന്നതും ഒരുമിച്ചാണെന്ന് പറയുന്നവരുമുണ്ട്. ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ..?
വർഷങ്ങളോളം നിങ്ങളുടെ മുഴുവൻ സാലറിയും സേവിങ്സ് ആക്കി മാറ്റി 30 കോടി വരെയെത്തുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഒരിക്കലും നടക്കാത്ത സ്വപ്നം എന്ന് തോന്നുന്നുണ്ടോ? പക്ഷേ ഇത് യാഥാർത്ഥ്യമാക്കി മാറ്റിയ ഒരു യുവാവുണ്ട്. ടെക് ഭീമന്മാരായ ആമസോണിന്റേയും മൈക്രോസോഫ്റ്റിന്റേയും മുൻ ജീവനക്കാരനായ ജാമൽ റോബിൻസൺ എന്ന 39കാരനാണ് 30 കോടി ബാങ്ക് സേവിങ്സോടെ ജോലിയിൽ നിന്ന് വിരമിച്ചത്.കൃത്യമായ അച്ചടക്കത്തോടെയുള്ള സേവിങ്സ് ആണ് ജാമലിന് തുണയായത്. പ്രതിവർഷം ലഭിക്കുന്ന ശമ്പളത്തിന്റെ 90ശതമാനമാണ് ജാമൽ സേവിങ്സിലേക്ക് മാറ്റിയത്.

സാധാരണ കുടുംബത്തിലായിരുന്നു ജാമൽ റോബിൻസണിന്റെ ജനനം. മാതാപിതാക്കൾ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നുണ്ട് എന്ന് മനസിലാക്കിയ ജാമൽ 14ാം വയസിൽ പ്രദേശത്തെ പള്ളിയുടെ കാവൽക്കാരനായി ജോലി ചെയ്തു. 16ാം വയസിൽ ടാക്കോ ബെൽ എന്ന റെസ്റ്റോറന്റ് ശൃംഖലയ്ക്കൊപ്പം പ്രവർത്തിച്ചു. തുച്ഛമായ ശമ്പളം മാത്രം ലഭിച്ചിട്ടും മണിക്കൂറുകളോളം ജാമൽ സ്ഥാപനത്തിനായി പ്രവർത്തിച്ചു. അന്ന് ജാമലിന്റെ മനസിലുണ്ടായിരുന്ന ഏക സ്വപ്നം 45ാം വയസിൽ ജോലിയിൽ നിന്ന് വിരമിക്കണം എന്നത് മാത്രമായിരുന്നു.
കംപ്യൂട്ടർ എഞ്ചിനീയറിങ് പഠിക്കുന്നതിനിടെ കോളേജിലും പഠനത്തിന് ശേഷം ജാമൽ ജോലി ചെയ്തു. ബിരുദം പൂർത്തിയാക്കിയ ശേഷം ജാമൽ ടെക് മേഖലയിലേക്ക് തിരിഞ്ഞു. ഒമ്പതോളം സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയ ജാമൽ പിന്നീട് ആമസോൺ, മൈക്രോസോഫ്റ്റ്, ഐബിഎം, ഇന്റൽ തുടങ്ങി ടെക് ഭീമന്മാർക്കൊപ്പവും ജോലി ചെയ്തു. 39 വയസിൽ ജെനറേറ്റീവ് എഐയിൽ വൈദഗ്ധ്യം നേടിയ ടെക്കിയായി മാറിയിരുന്നു. 41000 ഡോളറിൽ നിന്നും (ഏകദേശം 35 ലക്ഷം രൂപ) ഒരു മില്യൺ ഡോളർ (ഏകദേശം 8.6 കോടി രൂപ) ശമ്പളം വാങ്ങുന്ന ഉദ്യോഗാർഥിയാകാൻ ജാമലിന് അധികം കാലമൊന്നും വേണ്ടി വന്നില്ല.
ഉയർന്ന ശമ്പളം ലഭിക്കുമ്പോഴും കൃത്യമായി ശമ്പളത്തിന്റെ നിശ്ചിത വിഹിതം സേവിങ്സിലേക്ക് മാറ്റിവെക്കാനും അദ്ദേഹം മറന്നില്ല. ആദ്യം കിട്ടുന്ന ശമ്പളത്തിന്റെ 30 ശതമാനം സേവിങ്സിലേക്ക് മാറ്റുകയായിരുന്നു പതിവ്. ശമ്പളം വർധിക്കുന്നതിന് അനുപാതികമായി 50 ശതമാനമായും പിന്നീട് 90 ശതമാനമായും സേവിങ്സ് മാറി. ശമ്പളം 3.5 മില്യൺ ഡോളറായപ്പോഴാണ് വിരമിക്കാനുള്ള തീരുമാനമെടുക്കുന്നതെന്ന് ജാമൽ പറയുന്നു.’എഐ വളരെ പ്രധാനപ്പെട്ട സമയത്താണ് ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത്. ഭ്രാന്താണോ എന്നായിരുന്നു പലരുടേയും ചോദ്യം. എന്നാൽ വിരമിക്കുക എന്ന ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു പ്രധാനം. വിരമിക്കുന്നതോടെ എനിക്ക് എന്നിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. ലോകത്തെ ഏറ്റവും നല്ല ഒരു ഇടമാക്കി മാറ്റാൻ വിരമിക്കലിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ’, ജാമൽ പറയുന്നു. താൻ സേവ് ചെയ്ത തുകയിൽ നിന്നും 4 ശതമാനം മാത്രം ചെലവഴിച്ച് ശിഷ്ടകാലം ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് ജാമലിന്റെ നീക്കം.
