കണ്ണൂരില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ മയക്കുവെടി വച്ചു
1 min read

ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ മയക്കുവെടി വച്ചു. കണ്ണൂര്‍ ഇരിട്ടിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ ആണ് മയക്കുവെടി വച്ചത്. വെറ്റിനറി സര്‍ജന്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വച്ചത്.
ആനക്കുട്ടിയുടെ ശാരീരികാവസ്ഥ പരിഗണിച്ചു ചെറിയ അളവിലുള്ള മരുന്നാണു മയക്കുവെടിക്കായി ഉപയോഗിച്ചത്. ആനയെ ലോറിയില്‍ കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആനയ്ക്ക് താടിയെല്ലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ആനയ്ക്ക് ഉടന്‍ ചികിത്സ ഉറപ്പാക്കും.മയക്കുവെടിവച്ചതിനു ശേഷം കാട്ടാന വനപാലകർക്കു നേരെ ഓടിയടുത്തെങ്കിലും പിന്നീട് റബ്ബർ തോട്ടത്തിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ആനയുടെ കാലുകളിലും കഴുത്തിലും കയർ ഉപയോഗിച്ച് കുരുക്കിട്ടതിനു ശേഷം പ്രാഥമിക ചികിത്സ നൽകി.
പരിക്കിന്റെ വ്യാപ്തി പരിശോധിച്ചതിന് ശേഷം മാത്രമാകും ഏത് കേന്ദ്രത്തിലേക്ക് ആനയെ കൊണ്ടുപൊകും എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടിയാനയ്ക്ക് വിദഗ്ധ ചികിത്സ നൽകുമെന്നു വനംവകുപ്പ് അറിയിച്ചു.
15 അംഗ സംഘമാണ് മയക്കുവെടി സംഘത്തിൽ ഉണ്ടായിരുന്നത്. ജെസിബി ഉപയോഗിച്ചു മണ്ണുമാറ്റി ലോറി അടുത്തെത്തിച്ചാണു ആനയെ വാഹനത്തിൽ കയറ്റിയത്.
