അടി കിട്ടിയത് കിവീസിന് മാത്രമല്ല, ഷമയ്ക്കും; കളിയാക്കിയ ആളെ കൊണ്ട് ‘കൺഗ്രാറ്റ്സ്’ പറയിപ്പിച്ച് ഹിറ്റ്മാൻ

1 min read
SHARE

ത്രില്ലര്‍ മാച്ചിനൊടുവില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മയും സംഘവും ഇന്നലെ മുത്തമിട്ടിരുന്നു. ദുബൈയില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍റിനെതിരെ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. എന്നാൽ ഇന്നലെ തോറ്റ് മടങ്ങിയത് കിവീസ് മാത്രമല്ല, കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് കൂടിയായിരുന്നു. രോഹിതിനെ ഷമ അപമാനിക്കുകയും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയെ വിമർശിക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യ കപ്പ് പൊക്കിയത്. രോഹിതിനെക്കുറിച്ചുള്ള തന്റെ പരാമർശത്തിന് അവർ വളരെയധികം വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാലിപ്പോൾ ചരിത്ര വിജയത്തിൽ രോഹിത്തിനെയും സംഘത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷമ.

“ചാമ്പ്യൻസ് ട്രോഫി നേടിയതിലെ മികച്ച പ്രകടനത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ! 76 റൺസുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ രോഹിത്തിനും അഭിനന്ദനങ്ങൾ. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിൽ പ്രധാനികളായ കെഎൽ രാഹുലിനും ശ്രേയസ് അയ്യറിനും അഭിനന്ദനങ്ങൾ – ഷമ എക്സിൽ കുറിച്ചു.

2025 ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ ഘട്ടത്തിൽ രോഹിത് ശർമ്മയുടെ ഫിറ്റ്നസിനെക്കുറിച്ച് ഷമ മുഹമ്മദ് നടത്തിയ പരാമർശം വ്യാപകമായി വിമർശനം നേരിട്ടിരുന്നു. രോഹിത്തിന്റെ ഫിറ്റ്നസ് ഒരു കായിക താരത്തിന് പറ്റിയതല്ലെന്നു പറഞ്ഞ അവർ ‘തടിയൻ’ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഏറ്റവും മോശം ഇന്ത്യൻ ക്യാപ്റ്റൻ എന്നും രോഹിതിനെ അപമാനിച്ചു.

ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത വിമർശനങ്ങൾ ആണ് ഷമയ്ക്ക് നേരിടേണ്ടി വന്നത്. തുടർന്ന് അവർ വിവാദ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ വിമർശനങ്ങൾക്കും മുകളിൽ പറന്ന് ഫൈനലിൽ മുന്നിൽ നിന്ന് നയിച്ച രോഹിത് 76 റൺസുമായി ഇന്ത്യയുടെ വിജയത്തിന് ശക്തമായ അടിത്തറ പാകുകയും ചെയ്തു. മത്സര ശേഷം തങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവർക്കും രോഹിത് ശർമ നന്ദി അറിയിച്ചിരുന്നു.

ദുബൈയില്‍ നടന്ന ഫൈനലില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് ആണ് ഇന്ത്യയുടെ മറുപടി. കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ടീം ആയി ഇന്ത്യ മാറി. രണ്ട് ട്രോഫികൾ നേടിയ ഓസ്ട്രേലിയയുടെ റെക്കോർഡാണ് ഇന്ത്യ തകർത്തത്. നേരത്തേ 2002, 2013 വർഷങ്ങളിലാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടത്. ടൂര്‍ണമെന്റില്‍ പരാജയം അറിയാതെയാണ് ഇന്ത്യ ഫൈനല്‍ കളിച്ചത്.