ഗ്യാസ് ടാങ്കർ ലോറി പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വിതരണം തടസപ്പെടാൻ സാധ്യത
1 min read

ചെന്നൈ : എൽപിജി ടാങ്കർ ലോറി ഉടമകൾ
പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്നലെയാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് ദക്ഷിണമേഖലാ ഗ്യാസ് ടാങ്കർ ലോറി ഓണേഴ്‌സ് അസോസിയേഷൻ പണിമുടക്ക് ആരംഭിച്ചത്. എണ്ണക്കമ്പനികൾ പുതിയ കരാർ വ്യവസ്ഥകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പണിമുടക്ക് ആരംഭിച്ചതോടെ കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള പാചക വാതക വിതരണം തടസപ്പെടുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്നാൽ സമരം വാണിജ്യ- ഗാർഹിക സിലിണ്ടറുകളുടെ വിതരണത്തെ ബാധിക്കില്ലെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്.
നാമക്കൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടാങ്കർ ലോറി അസോസിയേഷനു കീഴിൽ ഏകദേശം 4,000ത്തോളം ടാങ്കർ ലോറികളാണ് കമ്പനികളിലേക്കും തിരിച്ചും പാചകവാതക വിതരണം നടത്തുന്നത്. 2025-30 കാലയളലിലേക്കുള്ള പുതിയ കരാറിലെ വ്യവസ്ഥകളെ തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ തർക്കത്തിലായത്. 2 ആക്സിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും 3 ആക്‌സിൽ ട്രക്കുകൾക്ക് മുൻഗണന നൽകുമെന്നും ലോറികളിൽ ഡ്രൈവറെയും ക്ലീനറെയും അധികമായി നിയമിച്ചില്ലെങ്കിൽ 25,000 രൂപ പിഴ ഈടാക്കുമെന്നതടക്കം പുതിയ കരാറിലുണ്ട്. ഇവ പിൻവലിക്കണമെന്നാണ് ലോറിയുടമകളുടെ ആവശ്യം. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതുവരെ പണിമുടക്ക് തുടരുമെന്നാണ് സംഘടനാപ്രതിനിധികൾ അറിയിക്കുന്നത്.
