ഇ.ഡിക്ക് മുന്നിൽ ഹാജരായി മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന

നിയമവിരുദ്ധ ഓൺലൈൻ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഇ.ഡിക്ക് മുന്നിൽ ഹാജരായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ന്യൂഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് റെയ്ന ചോദ്യം ചെയ്യലിനായി ഹാജരായത്. നിയമവിരുദ്ധമായ ബെറ്റിങ് ആപ്പുകൾക്കും പ്ലാറ്റുഫോമുകൾക്കും എതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്നയ്ക്ക് ഇ.ഡി സമൻസ് അയച്ചത്.
1xBet എന്ന ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ താരത്തെ ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇ.ഡി യുടെ ചോദ്യം ചെയ്യലിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PLMA) പ്രകാരം റെയ്നയുടെ മൊഴി രേഖപ്പെടുത്തും. നിയമവിരുദ്ധ ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പ് കേസുകളാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഈ ആപ്പുകൾ വഴി സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് ആരോപണം. പരസ്യത്തിൽ അഭിനയിച്ച് ആപ്പ് പ്രമോട്ട് ചെയ്യുന്നതിനായി പ്രവർത്തിച്ചു എന്ന പേരിലാണ് ഇ.ഡി സുരേഷ് റെയ്നയെ ചോദ്യം ചെയ്യുന്നത്.
റെയ്നയെ കൂടാതെ മറ്റ് ചില ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും ഇ.ഡി.യുടെ നിരീക്ഷണത്തിലുണ്ടെന്നും റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. മെയ് മാസത്തിൽ തെലങ്കാന പോലീസ് സിനിമ താരങ്ങളായ റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 25 പ്രശസ്ത നടന്മാർക്കെതിരെ കേസെടുത്തിരുന്നു.


