‘തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്യുന്നു’; സാധാരണക്കാരന്റെ ജീവിതത്തിൽ നിന്ന് മഹാത്മാവിനെ അടർത്തിമാറ്റാനുള്ള നീക്കമെന്ന് മുഖ്യമന്ത്രി

ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ എന്ന ഒരു വ്യക്തിയല്ല. അയാൾ സംഘപരിവാർ ഉയർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിൻ്റെ ആൾരൂപങ്ങളിൽ ഒന്നു മാത്രമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈവിധ്യങ്ങളെയും മതേതരത്വത്തെയും ശത്രുവായി കാണുന്ന വിഷലിപ്തമായ വർഗീയ അജണ്ടയാണ് ആ കൊലയാളിയിലൂടെ അന്ന് വെളിപ്പെട്ടത് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
മതനിരപേക്ഷതയോടുള്ള ഗാന്ധിജിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ ഭയപ്പെട്ടതുകൊണ്ടാണ് അന്നവർ അദ്ദേഹത്തെ വധിച്ചത്. ആ ഭയം ഇന്നും അവർക്കിടയിൽ നിലനിൽക്കുന്നുണ്ടെന്നും, സംഘപരിവാർ വിഭാവനം ചെയ്യുന്ന ‘ഏകശിലാത്മക അജണ്ട’യ്ക്ക് ഗാന്ധിജിയുടെ ബഹുസ്വരതയുടെ ഇന്ത്യ നേർവിപരീതമാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ ഓർമ്മകളെപ്പോലും ഇല്ലാതാക്കാനാണ് ഇന്ന് ശ്രമം നടക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് അദ്ദേഹത്തിൻ്റെ നാമം നീക്കം ചെയ്യാൻ തയ്യാറായത്. തൊഴിലുറപ്പ് പദ്ധതിയെ നിർവീര്യമാക്കാനും പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനുമുള്ള കേന്ദ്ര നീക്കങ്ങൾക്കെതിരെ കേരളം ഉയർത്തുന്ന ബദൽ രാഷ്ട്രീയം ഗാന്ധിജിയുടെ വികേന്ദ്രീകൃത വികസന കാഴ്ചപ്പാടുകളുടെ തുടർച്ചയാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

