കവടിയാർ കൊട്ടാരത്തിലെ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ്; ബന്ധുക്കളെ ചോദ്യം ചെയ്യുന്നു, സിസിടിവി ദൃശ്യങ്ങൾ ലഭിക്കില്ല

കവടിയാർ കൊട്ടാരത്തിലെ കോടികളുടെ മൂല്യമുള്ള ആഭരണങ്ങൾ കവർച്ച ചെയ്ത സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന വിലയിരുത്തലിൽ പൊലീസ്. കവർച്ച നടന്ന മാസത്തെ സിസിടിവി ദൃശ്യങ്ങൾ കിട്ടില്ലെന്ന് ശാസ്ത്രീയമായി സ്ഥിരീകരണമായി. റിട്രീവ് ചെയ്യാൻ ഏറെ ശ്രമിച്ചിട്ടും ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.
കേസിൽ പരാതി നൽകാൻ കാലതാമസമെടുത്തത് തിരിച്ചടിയായിട്ടുണ്ട്. അതേസമയം ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കവർച്ച നടന്ന മാസം കൊട്ടാരത്തിൽ എത്തിയ ബന്ധുക്കളെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. 20 പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ളവരെ അടക്കം നാട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഇവരുടെ മൊബൈൽ വിവരങ്ങളും പരിശോധിക്കും.രണ്ടു കോടി വിലയുള്ള അമൂല്യ ആഭരണങ്ങൾ മോഷണം പോയതെന്നാണ് പരാതിയിൽ പറയുന്നത്. പരാതി പ്രകാരം 2025 നവംബറിലാണ് കൊട്ടാരത്തിൽ നിന്ന് ആഭരണങ്ങൾ നഷ്ടമായത്. എന്നാൽ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത് 2026 മാർച്ചിലായിരുന്നു.

