പാർട്ടി നേതൃത്വത്തെ ഇകഴ്ത്തിയുള്ള പ്രചാരണങ്ങൾ വേണ്ട, എന്റെ പടംവെച്ചുള്ള ബോർഡുകള്‍ നീക്കം ചെയ്യണം: പി ജയരാജൻ.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍. തന്റെ പടം വെച്ചുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രകീര്‍ത്തിച്ചും പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. ഉള്‍പാര്‍ട്ടി ചര്‍ച്ചയെ കുറിച്ച് സിപിഐഎം ഭരണഘടന അനുശാസിക്കുന്നത് പിന്‍തുടരണമെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവപരമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടര്‍ച്ചയായി തിരുത്തല്‍ നടപടികളും വരും. അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലര്‍ കൈക്കൊള്ളുന്നത്. പരാജയത്തിന്റെ കാരണക്കാരാണെന്ന് അവര്‍ കണക്കാക്കുന്ന ചില പാര്‍ട്ടി നേതാക്കളെ ലക്ഷ്യം വെച്ച് പരസ്യ വിമര്‍ശനവും നടത്തുന്നുണ്ട്. വലതുപക്ഷക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ഉപയോഗിച്ച് പാര്‍ട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയിലൂടെയുള്ള തുറന്ന ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും ജയരാജന്‍ പറഞ്ഞു. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കണം. ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുയും വേണമെന്നും പി ജയരാജന്‍ വ്യക്തമാക്കി.

