ദുരന്ത നിവാരണത്തിന് മുക്കാല്‍ കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി, ജീവനക്കാര്‍ക്ക് പരിശീലനവും നൽകി തിരുവനന്തപുരം നഗരസഭ

SHARE

ദുരന്ത നിവാരണത്തിന് മുക്കാല്‍ കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി തിരുവനന്തപുരം നഗരസഭ. നഗരസഭാ പരിധിയില്‍ പ്രകൃതിക്ഷോഭവും പ്രളയവും കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്‍ തിരുവനന്തപുരം നഗരസഭ വാങ്ങിയ 75 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമായി. നഗരസഭാ ജീവനക്കാര്‍ക്ക് ഇന്നലെ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനവും സംഘടിപ്പിച്ചു.

യന്ത്രങ്ങളുടെ സ്വിച്ച്ഓണ്‍ കര്‍മ്മവും പരിശീലനോദ്ഘാടനവും ടൗണ്‍ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രമാദേവി അദ്ധ്യക്ഷയായിരുന്നു. വരുന്ന മഴക്കാലത്ത് കെടുതികള്‍ പരിഹരിക്കാന്‍ നഗരസഭയുടെ ദുരന്തനിവാരണ സെല്‍ വഴിയാണ് ഉപകരണങ്ങള്‍ വാങ്ങിയത്.

വാട്ടര്‍ പമ്പ് സെറ്റ്, മഡ് പമ്പ് സെറ്റ്, മെക്കാനിക്കല്‍ വുഡ് കട്ടര്‍, ജനറേറ്റര്‍, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ 25 എണ്ണം വീതവും, 40 ഫയര്‍ എക്സ്റ്റിംഗ്യുഷറുമാണ് വാങ്ങിയത്. ഓരോ ഹെല്‍ത്ത് സര്‍ക്കിളിലും 4 ജീവനക്കാര്‍ക്ക് വീതം 100 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്.